യുഎഇയില്‍ സ്‍കൂള്‍ ബസ് തട്ടി മരിച്ചയാളുടെ കുടുംബത്തിന് നാല് കോടി നഷ്ടപരിഹാരം

0
2371

ദുബൈ: ദുബൈയില്‍ സ്‍കൂള്‍ ബസ് തട്ടി മരിച്ചയാളുടെ കുടുംബത്തിന് 20 ലക്ഷം ദിര്‍ഹം (നാല് കോടിയിലധികം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി. ഇന്‍ഷുറന്‍സ് കമ്പനിയോടാണ് പണം നല്‍കാന്‍ കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരണപ്പെട്ടത് തങ്ങളുടെ കുടുംബത്തില്‍ വരുമാനമുള്ള ഒരേയൊരാളായിരുന്നുവെന്നും 20 ലക്ഷത്തിലേറെ ദിര്‍ഹം നഷ്ടപരിഹാരം വേണമെന്നും കാണിച്ച് മരണപ്പെട്ടയാളുടെ അമ്മയും ഭാര്യയും മകനുമാണ് കോടതിയെ സമീപിച്ചത്.

കേസ് ആദ്യം പരിഗണിച്ച ഇന്‍ഷുറന്‍സ് അതോറിറ്റി, കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനിയോട് നിര്‍ദേശിച്ചിരുന്നു. ഇതേ വിധി തന്നെ ദുബൈ പ്രാഥമിക കോടതി പിന്നീട് ശരിവെച്ചു. എന്നാല്‍ ഈ വിധിക്കെതിരെ ഇന്‍ഷുറന്‍സ് കമ്പനി ദുബൈ സിവില്‍ അപ്പീല്‍ കോടതിയെ സമീപിക്കുകയായിരുന്നു.

നഷ്ടപരിഹാരം തേടിയുള്ള കുടുംബത്തിന്റെ അപേക്ഷ പരിഗണിക്കരുതെന്ന് കാണിച്ച് കമ്പനി, ഇന്‍ഷുറന്‍സ് പരാതി പരിഹാര കമ്മിറ്റിയെ സമീപിച്ചെങ്കിലും, കമ്മിറ്റി ഈ ആവശ്യം പരിഗണിച്ചില്ല. ഇതേ തുടര്‍ന്ന് അപ്പീലുമായി കമ്പനി ദുബൈ സിവില്‍ അപ്പീല്‍ കോടതിയിലെത്തിയെങ്കിലും മുഴുവന്‍ നഷ്ടപരിഹാരത്തുകയും മരണപ്പെട്ടയാളുടെ കുടുംബത്തിന് നല്‍കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.