മദീന: നജ്റാനിൽ നിന്നും ഉംറക്കായി തിരിച്ച മലയാളി കുടുംബം ഉംറ കഴിഞ്ഞു മദീനയിലേക്കുള്ള യാത്രക്കിടെ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെട്ട് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പതു വയസുകാരി സൻഹ ഷെറിനെ നാട്ടിലെത്തിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മദീന സഊദി ജർമൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്ന സലീം പുളിക്കൽ- ഭാര്യ സാബിറ സലീം എന്നിവരുടെ മകൾ ഒമ്പത് വയസ്സുള്ള സൻഹ ഷെറിനെ വിദഗ്ദ്ധ ചികിത്സക്ക് വേണ്ടിയാണ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഉമ്മയോടൊപ്പം നാട്ടിലെത്തിച്ചു.
ഏതാനും ദിവസം മുമ്പാണ് ഇവർ സഞ്ചരിച്ച വാഹനം മക്കയിൽ നിന്നും മദീനയിലേക്ക് എത്തുന്നതിന് 150 ഓളം കിലോമീറ്റർ അപ്പുറം വാദി അൽ ഫുറ എന്ന സ്ഥലത്തുവെച്ച് അപകടത്തിൽ പെട്ടത്. സലീമും ഭാര്യ സാബിറയും മകൾ സന്‍ഹ ഷെറിനും ഗുരുതര പരിക്കുകളോടെ മദീനയിലെ സൗഊദി ജർമൻ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു.
ഉമ്മയും മകളും അപകടനില തരണം ചെയ്തതിനാൽ അവരെ റൂമിലേക്കു മാറ്റിയിരുന്നു. പിതാവ് സലിം ഇപ്പോഴും ഐ.സി.യുവിൽ തന്നെയാണ്. മകൾ സന്‍ഹ ഷെറിന്റെ തുടയെല്ല് പൊട്ടിയതിനാൽ ശസ്ത്രക്രിയ ചെയ്തിരിക്കുകയാണ്.
കാൽ തൂക്കിയിടാനോ പരസഹായമില്ലാതെ യാത്ര ചെയ്യാനോ സാധ്യമല്ലാത്തതിനാൽ വിമാനത്തിൽ വീൽചെയർ സൗകര്യം ഏർപ്പെടുത്തിയാണ് നാട്ടിലേക്ക് കൊണ്ടുപോയത്. തുടക്കം മുതൽ കൂടെനിന്ന് ഇവർക്കാവശ്യമായ സഹായം ചെയ്യുന്ന ഇന്ത്യൻ സോഷ്യൽ ഫോറം മദീന ബ്ലോക്ക് പ്രസിഡന്റ് അബ്ദുൽ അസീസ് കുന്നുംപുറവും ജനറൽ സെക്രട്ടറി റഷീദ് വരവൂരും കുട്ടിയെ നാട്ടിലെത്തിക്കുന്നതിനാവശ്യമായ രേഖകൾ ശരിയാക്കി അബ്ദുൽ അസീസ് കുന്നുംപുറത്തിന്റെ കൂടെ നാട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു.
ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരായ നജുമ റഷീദ്, അനു റസ്ലി, ലബീബ മുഹമ്മദ് എന്നിവരും സഹായത്തിനുണ്ടായിരുന്നു. സലീം പുളിക്കലും സാബിറ സലീമും ഇപ്പോഴും മദീനയിലെ സഊദി ജർമൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സാബിറ സലീമിനെ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം നടത്തുന്നുണ്ടെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം പ്രതിനിധി അഷ്റഫ് ചൊക്ലി അറിയിച്ചു.




