റിയാദ്: ഉംറ വിസയിൽ വരുന്നവർക്ക് സഊദിയിലെ ഏത് വിമാനത്താവളത്തിലും ഇറങ്ങാമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ ഏത് അന്തരാഷ്ട്ര-പ്രാദേശി വിമാനത്തവളങ്ങൾ വഴി രാജ്യത്തേക്ക് പ്രവേശിക്കുവാനും തിരിച്ച് പോകുവാനും അനുവാദമുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നേരത്തെ ഉംറ വിസകളിൽ വരുന്നവർ ജിദ്ദ, മദീന വിമാനത്താവളങ്ങളിലേക്ക് മാത്രമായിരുന്നു അനുമതി. ഇതാണ് ഇപ്പോൾ ഒഴിവാക്കിയത്. ട്വിറ്ററിൽ ഒരാൾ നടത്തിയ അന്വേഷണത്തിലാണ് ഹജ്ജ് ഉംറ മന്ത്രാലയം ഔദ്യോഗികമായി പ്രതികരിച്ചത്.
മന്ത്രാലയത്തിന്റെ പുതിയ തീരുമാനം മലയാളികളുൾപ്പെടെയുള്ള പ്രവാസികൾക്കും ഏറെ ആശ്വാസമാകും. തങ്ങളുടെ കുടുംബങ്ങളെയും ഇത് പോലെ കൊണ്ട് വന്നു ഉംറ ചെയ്യിപ്പിക്കാം എന്നത് ഇവർക്ക് ആശ്വാസമാണ്. 90 ദിവസം വരെ രാജ്യത്തെവിടെയും സഞ്ചരിക്കാനും പുതിയ ഉംറ വിസയിലെത്തുന്നവർക്ക് അനുവാദമുണ്ടെന്നതും ശ്രദ്ധേയമാണ്. സഊദിയിലുള്ളവരുടെ അടുത്തേക്ക് നേരിട്ട് ഉംറ വിസകളിൽ വരാനും തിരിച്ച് പോകാനും നാട്ടിലുള്ള ബന്ധുക്കൾക്ക് അനുവാദമുണ്ടാകും.
അതേസമയം, വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകരെ രാജ്യത്തേക്ക് അതിഥികളായി കൊണ്ടുവരാൻ അനുവദിച്ചിരുന്ന ഉംറ ഹോസ്റ്റ് പദ്ധതി റദ്ധാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടായാൽ ഔദ്യോഗിക സംവിധാനങ്ങളിലൂടെ അറിയിക്കുമെന്നും മന്ത്രാലയം അറിയിച്ചു.




