ജിദ്ദ: ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നോര്‍ത്ത് ടെര്‍മിനലില്‍ മലയാളി ഉംറ തീര്‍ഥാടകൻ കുഴഞ്ഞു വീണു. തൃശൂര്‍ മാമ്പ്ര എരയംകുടി അയ്യാരില്‍ ഹൗസില്‍ എ.കെ. ബാവുവാണ് ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടു കുഴഞ്ഞു വീണത്. രണ്ട് ദിവസമായി ഇവിടെ അനുഭവപ്പെടുന്ന തിക്കും തിരക്കും ഉൾപ്പെടെയുള്ള പ്രത്യേക സാഹചര്യത്തിൽ ഇദ്ദേഹത്തിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തുടർന്ന് ഇദ്ദേഹത്തെ കിംഗ് ഫഹദ് ആശുപത്രിയിലെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. നേരത്തെ തന്നെ പലവിധ രോഗങ്ങളുള്ള ബാവുവിനെ വീല്‍ചെയറിലാണ് വിമാനത്താവളത്തില്‍ എത്തിച്ചിരുന്നത്. ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന പെണ്‍മക്കളായ ബീന, ബിജിലി എന്നിവരും, ബീനയുടെ ഭര്‍ത്താവ് അബ്ബാസും മടക്കയാത്ര തല്‍ക്കാലം ഒഴിവാക്കി ജിദ്ദയില്‍ തന്നെ കഴിയുകയാണ്.
കളമശ്ശേരിയിലെ സ്വകാര്യ ഹജ് ഗ്രൂപ്പിലെത്തിയ ഇവര്‍ ബുധനാഴ്ച വൈകുന്നേരം സലാം എയര്‍ വിമാനത്തില്‍ മസ്‌കത്ത് വഴി തിരുവനന്തപുരത്തേക്ക് പോകാനായി എയർപോർട്ടിൽ എത്തിയതായിരുന്നു. എന്നാൽ, എന്നാല്‍ തിക്കും തിരക്കും കാരണം ഉച്ചക്ക് രണ്ടര വരെയും ടെര്‍മിനലിനുള്ളില്‍ പ്രവേശിക്കാനായില്ല. പുറത്ത് കടുത്ത വെയിലും ചൂടുമേറ്റ് കാത്തുനിന്നതോടെയാണ് ശാരീരിക ക്ഷീണം അനുഭവപ്പെട്ട് കുഴഞ്ഞു വീണത്.
ജിദ്ദ വിമാനത്താവളത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി കടുത്ത തിക്കും തിരക്കുമാണ് അനുഭവപ്പെടുന്നത്. പല വിമാനങ്ങളും മണിക്കൂറുകളോളം വൈകുകയോ ചിലത് റീ ഷെഡ്യുൾ ചെയ്യുകയോ ചെയ്തിട്ടുണ്ട്. പല മലയാളി തീര്‍ഥാടകർക്കും കടുത്ത ദുരിതമാണ് രണ്ടു ദിവസങ്ങളായി ഇവിടെ അനുഭവിക്കേണ്ടി വന്നത്. മലയാളംപ്രസ്സ് അടക്കമുള്ള മാധ്യമങ്ങൾ ഓരോരോ അപ്ഡേറ്റുകളും കൃത്യമായി നൽകിയിരുന്നു.