പെരുന്നാൾ ആഘോഷിക്കാൻ മരുഭൂമിയിലേക്ക് പുറപ്പെട്ട കാർ അപകടത്തിൽ പെട്ടു, മൂന്ന് മലയാളി യുവാക്കൾ മരണപ്പെട്ടു, ഒരാളുടെ നില ഗുരുതരം

0
6588

ദോഹ: ഖത്തറിൽ ഇന്നലെയുണ്ടായ അപകടത്തിൽ 3 മലയാളികൾ മരിച്ചു. ഉംസൈദിൽ ഇന്നലെ വൈകിയുണ്ടായ അപകടത്തിൽ ആണ് മലപ്പുറം, ആലപ്പുഴ സ്വദേശികളായ സുഹൃത്തുക്കൾ മരണപ്പെട്ടത്. പരിക്കേറ്റ 3 പേരെ വക്ര ഹമദ് ആശുപത്രിയിലേക്ക് മാറ്റി. പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഉം സയ്ദ് സീലൈൻ മരുഭൂമിയിലെത്തിയതായിരുന്നു ഇവർ.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മലപ്പുറം പൊന്നാനി മാറഞ്ചേരി പുറങ്ങ്‌ കുണ്ടുകടവ്‌ കളത്തിൽപടിയിൽ താമസിക്കുന്ന റസാഖ്‌ (31), ആലപ്പുഴ മാവേലിക്കര സ്വദേശി സജിത്ത് മങ്ങാട്ട് (37), മലപ്പുറം കീഴുപറമ്പ് സ്വദേശി മാരാൻകുളങ്ങര ഇയ്യക്കാട്ടിൽ മഹമൂദിന്റെ മകൻ എം.കെ ഷമീം (35) എന്നിവരാണ് മരിച്ചത്. സജിത്തിന്‍റെ ഭാര്യയും ഡ്രൈവറായിരുന്ന ശരൺജിത് ശേഖരനും പരിക്കുകളോടെ ഹമദ് മെഡിക്കൽകോർപറേഷൻ ആശുപത്രിയിൽ ചികിത്സയിലാണ്. സജിത്തിൻ്റെ ഒന്നരവയസ്സുള്ള കുഞ്ഞ് പരിക്കില്ലാതെ രക്ഷപ്പെട്ടു.

2 വാഹനങ്ങളിലായി സഞ്ചരിക്കുകയായിരുന്ന ഇവരുടെ ലാൻഡ് ക്രൂയിസർ വാഹനമായിരുന്നു അപകടത്തിൽപെട്ടത്. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് മുഐതറിൽ നിന്നും രണ്ടു വാഹനങ്ങളിലായാണ് സുഹൃത്തുക്കളുടെ സംഘം യാത്ര തിരിച്ചത്. വില്ലയിൽ അടുത്തടുത്ത മുറികളിലായി താമസിക്കുന്നവരായിരുന്നു ഇവർ. നാല് മണിയോടെ യാത്ര തിരിച്ചവരുടെ സംഘത്തിലെ ഒരു വാഹനം മിസഈദ് സീലൈനിലാണ് അപകടത്തിൽ പെട്ടത്. 3 പേർ തൽക്ഷണം മരിച്ചു. ഡ്രൈവർ ശരൺജിതിന് സാരമായി പരിക്കേറ്റു. കണ്ണൂർ ഇരട്ടി ഉളിക്കൽ സ്വദേശിയാണ് ഇദ്ദേഹം. വാഹനത്തിലുണ്ടായിരുന്ന യുവതിക്കും കുഞ്ഞിനും പരിക്ക് സാരമുള്ളതല്ല.

ഇവർ സംഞ്ചരിച്ച ലാൻഡ്ക്രൂസ് മരുഭൂമിയിലെ ഓട്ടത്തിനിടയിൽ കല്ലിലിടിച്ച് നിയന്ത്രണം വിട്ടതായി ദൃസാക്ഷികൾ പറഞ്ഞു. പരിക്കേറ്റവരെ ഉടൻ എയർ ആംബുലൻസിലാണ് വക്റയിലെ ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിലെത്തിച്ചത്. വക്റയിലെ ഹമദ് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹങ്ങളുടെ പൊലീസ് നടപടികൾ പുരോഗമിക്കുകയാണ്

തൃശൂർ അകത്തിയൂർ അക്കികാവ് അറക്കൽ അണ്ടിപ്പാട്ടിൽ മുഹമ്മദലിയാണ് റസാഖിന്‍റെ പിതാവ്. മാതാവ് ജമീല. റിയൽ എസ്റ്റേറ്റ് മേഖലയിൽ ജോലി ചെയ്തു വരികയായിരുന്നു റസാഖ്. സജിത്ത് വുഖൂദ് പെട്രോൾ സ്റ്റേഷനിൽ ജീവനക്കാരനാണ്.