സഊദിൽ ഇഖാമ ഉപയോഗിച്ച് അജ്ഞാത തട്ടിപ്പുസംഘം അയച്ചത് കോടികണക്കിന് റിയാൽ

റിയാദ്: സഊദിൽ ഇഖാമ ഉപയോഗിച്ച്
അജ്ഞാത തട്ടിപ്പുസംഘം അയച്ചത് കോടികണക്കിന് റിയാൽ. നിയമ പ്രശ്നം നേരിട്ട് ആലപ്പുഴ സ്വദേശി.

11 വർഷമായി റിയാദിലെ കമ്പനിയിൽ ഫോർക് ലിഫ്റ്റ് ഓപറേറ്ററാണ് ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി. ചെറിയ ശമ്പളത്തിൽ ജോലിചെയ്യുന്ന ഇദ്ദേഹത്തിന്റെ ഇഖാമ ഉപയോഗിച്ച് അജ്ഞാത തട്ടിപ്പുസംഘം അയച്ചത് 3.6 കോടി റിയാലാണ്. ഇതോടെ ഇദ്ദേഹം നാട്ടിൽ പോകാനാവാതെ കുടുങ്ങിയത് മൂന്നു വർഷം.

2018 ആഗസ്റ്റിലാണ് അവസാനമായി നാട്ടിൽ പോയി വന്നത്. പിന്നീട് ഇഖാമ പുതുക്കാൻ ശ്രമിച്ചപ്പോൾ കേസുണ്ടെന്നും പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടാനും അറിയിപ്പ് ലഭിക്കുകയായിരുന്നു. കുടുതൽ അന്വേഷിച്ചപ്പോഴാണ് അൽഖോബാർ പൊലീസ് സ്റ്റേഷനിലാണ് കേസെന്ന് അറിഞ്ഞത്.

കമ്പനി പി.ആർ.ഒ ആയ സൗദി പൗരനുമായി പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് തന്‍റെ ഇഖാമ ഉപയോഗിച്ച് വലിയ സംഖ്യ വിവിധ സ്ഥലങ്ങളിലേക്ക് അയച്ചതായി അറിഞ്ഞത്. താൻ നിരപരാധിയാണെന്ന വാദം പൊലീസുകാർ ഏറക്കുറെ വിശ്വസിച്ചെങ്കിലും നിയമക്കുരുക്ക് സങ്കീർണമായിരുന്നു. പണമിടപാടുമായി ബന്ധപ്പെട്ട പ്രത്യേക കോടതിയുടെ ചോദ്യം ചെയ്യലിനും ഇരയാകേണ്ടിവന്നു. അഞ്ചോളം വിവിധ പൊലീസ് വിഭാഗങ്ങളുടെ മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യൽ വേറെയും. 20 പേരാണ് പണമയക്കൽ തട്ടിപ്പ് സംഘത്തിലുള്ളതെന്ന് പൊലീസ് പറഞ്ഞു. അവർ ചോദിച്ച ഒരു പേരുപോലും അറിയില്ലെന്നും ഇദ്ദേഹം പറയുന്നു.

കെ.എം.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടേറിയറ്റ് അംഗവും നാട്ടുകാരനുമായ ഷാജി ആലപ്പുഴ സഹായവുമായി . അദ്ദേഹം തന്‍റെ പരിചയത്തിലുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മുന്നിൽ ഹാജരാക്കി നിരപരാധിയാണെന്ന് തെളിവു സഹിതം വ്യക്തമാക്കി. തുടർന്ന് അവർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യാത്രവിലക്ക് പിൻവലിച്ചത്.