ജിദ്ദ: വാഹന പാർക്കിംഗിൻ്റെ പേരിൽ കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരെ കൊള്ളയടിക്കുന്ന നടപടി അവസാനിപ്പിക്കാൻ വിമാനത്താവള അതികൃതർ ഇടപ്പെടണമെന്ന് ജിദ്ദ – കോട്ടക്കൽ മണ്ഡലം കെഎംസിസി ആവശ്യപ്പെട്ടു.
വിമാനത്താവളത്തിൽ വന്നു പോകുന്ന യാത്രക്കാരുടെ വാഹനങ്ങളുടെ പാർക്കിംഗിന് അമിത ഫീസ് ഈടാക്കുന്നത് മൂലം പ്രവാസികളും അവരെ സ്വീകരിക്കാൻ വരുന്ന കുടുംബങ്ങളും വളരെയേറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. 6 മിനുട്ട് വരെ പാർക്കിങ് സൗജന്യമാണെങ്കിലും മിനിമം ചാർജിൻ്റെ മൂന്നും നാലും ഇരട്ടിയോളം പ്രവാസികളിൽ നിന്നും പിടിച്ചുപറിക്കുന്നു. മുമ്പ് സർവീസ് നടത്തിയിരുന്ന സഊദി എയർലൈൻസ്, എയർ ഇന്ത്യ ജംബോ വിമാനങ്ങളുടെ സർവീസ് ഇപ്പോൾ ഇല്ലാത്തതും ഇത്തരം കൊള്ളകളും കാരണം അടുത്തുള്ളവർ പോലും കരിപ്പൂർ വിമാനത്താവളം ഉപേക്ഷിച്ച് മറ്റ് വിമാനത്താവളങ്ങൾ ഉപയോഗിക്കേണ്ട ഗതികേടിലാണ്. ഈ പകൽ കൊള്ള അവസാനിപ്പിക്കാനും വലിയ വിമാനങ്ങളുടെ സർവീസ് പുന രാരംഭിക്കാനും വേണ്ട നടപടി ബന്ധപ്പെട്ടവർ സ്വീകരിക്കണമെന്ന് ജിദ്ദ – കോട്ടക്കൽ മണ്ഡലം കെഎംസിസി പ്രസിഡന്റ് കെ. എം മൂസ ഹാജി, ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.