ജിദ്ദ: അന്തരിച്ച മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പ്രവാസികളുടെ അഭയകേന്ദ്രമായിരുന്നുവെന്നും തങ്ങളുടെ വിയോഗം ഏററവും വലിയ നഷ്ടമുണ്ടാക്കുക പ്രവാസി സമൂഹത്തിനായിരിക്കുമെന്നും ജിദ്ദ കെ.എം.സി.സി.സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് അഹമ്മദ് പാളയാട്ടും ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്രയും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
പ്രവാസികൾക്ക് എന്ത് പ്രയാസം വന്നാലും ജിദ്ദ കെ.എം.സി.സി.അടക്കം എല്ലാവരും തങ്ങളെയാണ് ആദ്യം ബന്ധപ്പെടാറുള്ളത്.
സഊദി പ്രവാസികൾ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു നിതാഖാത്ത്. അന്ന് പ്രശ്ന പരിഹാരത്തിന് കേന്ദ്ര സർക്കാറിൽ ഏറ്റവും വലിയ സമ്മർദ്ദ ശക്തിയായത് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ്. പ്രശ്ന പരിഹാരത്തിന്
മന്ത്രിതല സംഘത്തെ സഊദിയിലേക്ക് അയക്കണമെന്ന് പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ തങ്ങൾ നേരിട്ട് വിളിച്ച് ആവശ്യപ്പെടുകയായിരുന്നു. അന്ന് യുക്രൈയിനിൽ ഒരു അന്താരാഷ്ട്രാ
ഉച്ചകോടിയിൽ പങ്കെടുക്കുകയായിരുന്ന വിദേശകാര്യ മന്ത്രി ഇ. അഹമ്മദിനെ വിളിച്ച് അടിയന്തിരമായി മടങ്ങി വരണമെന്നും സഊദിയിലെ പ്രവാസികളുടെ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കണമെന്നും തങ്ങൾ പറഞ്ഞത് ജിദ്ദ കെ.എം.സി.സി.ക്ക് നേരിട്ട് അറിയാവുന്ന വിഷയമാണ്.
സഊദിയിലെത്തിയ മന്ത്രിമാരായ ഇ.അഹമ്മദിനേയും വയലാർ രവിയെയും പിന്നെയും പല തവണ തങ്ങൾ നേരിട്ട് വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചതിന് കെഎംസിസി നേതാക്കൾ സാക്ഷികളാണ്.
കൊവിഡിൻ്റെ തുടക്കത്തിൽ പ്രവാസ ലോകം വിറങ്ങലിച്ച് നിൽക്കുമ്പോൾ എന്ത് വില കൊടുത്തും പ്രവാസികളെ സഹായിക്കാൻ കെ.എം.സി.സി.ക്ക് കല്പന നൽകിയത് തങ്ങളായിരുന്നു. ഓരോ ആഴ്ചയിലും അന്ന് പാണക്കാടിരുന്ന് തങ്ങളുടെ അധ്യക്ഷതയിൽ വിവിധ ലോകരാജ്യങ്ങളിലെ കെ.എം.സി.സി നേതാക്കളുടെ കോവിഡ് സഹായ അവലോകന യോഗങ്ങൾ നടക്കുമായിരുന്നു. ഓരോ യോഗത്തിലും വിവിധ രാജ്യങ്ങളിലെ അവസ്ഥകളും അവിടെത്തെ പ്രവർത്തനങ്ങളും തങ്ങൾ തന്നെ നേരിട്ട് ചോദിക്കുകയും വേണ്ട ഉപദേശ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
ഈ വിഷയത്തിൽ തങ്ങൾ എത്ര ജാഗ്രതയോടെ പ്രവർത്തിച്ചു എന്നതിന് ഏറ്റവും വലിയ തെളിവായിരുന്നു കെ.എം.സി.സിയുടെ ഒന്നാം ഘട്ട കോവിഡ് റിലീഫിൻ്റെ 110 കോടി രൂപയുടെ കണക്ക് തങ്ങൾ തന്നെ അദ്ദേഹത്തിൻ്റെ ഫേസ്ബുക് പേജിലൂടെ പ്രസിദ്ധീകരിച്ചത്.
പലപ്പോഴും പ്രവാസ ലോകത്ത് ജയിലിലകപെട്ടവരുടെയും
മറ്റ് പ്രശ്നങ്ങളിൽ പെട്ടവരുടെയും രക്ഷിതാക്കളും ഭാര്യമാരുമൊക്കെ ആവലാതി കളുമായി തങ്ങളെ സമീപിക്കാറുണ്ട്.
അപ്പോഴൊക്കെ ആ പ്രദേശത്തെ കെ.എം.സി.സി നേതാക്കളെ ഉടൻ തന്നെ തങ്ങൾ നേരിട്ട് വിളിക്കുമായിരുന്നു.
ജിദ്ദ കെ.എം.സി.സിയുടെ ഓഫീസ് ഉദ്ഘാടനത്തിനെത്തിയ തങ്ങൾ കെഎംസിസി നേതാക്കളോട് പറഞ്ഞത് ഓഫീസിൽ സഹായം തേടി വരുന്ന ഒരാളെയും നിരാശയോടെ മടക്കി അയക്കരുത് എന്നായിരുന്നു.
കെ.എം.സി.സി.യുടെ ഹജ്ജ് സേവന പ്രവർത്തനങ്ങളെയും തങ്ങൾ വളരെ ഗൗരവമായി അന്വേഷിക്കുകയും അതിന് വേണ്ട നിർവേശങ്ങൾ നൽകുകയും ചെയ്യാറുണ്ടായിരുന്നു.
മതേതരത്വത്തിൻ്റെ കാവൽകാരനായ തങ്ങളുടെ സാനിധ്യം സർവ്വമത സൗഹൃദത്തിന് അനിവാര്യമായിരുന്നു. മുസ്‌ലിം സമുദായത്തിൻ്റെ അഭ്യന്തര ഐക്യം ഊട്ടി ഉറപ്പിക്കാറുള്ളതും തങ്ങളായിരുന്നു. പാവപെട്ടവർക്ക് ഒരു അത്താണിയാണ് നഷ്ടമായത്. തങ്ങളുടെ വിയോഗം പ്രവാസികൾക്ക് നികത്താനാവത്ത നഷ്ടമായിരുക്കും എന്നുറപ്പാണെന്ന് കെ.എം.സി.സി. നേതാക്കൾ കൂട്ടി ചേർത്തു.
നാളെ (തിങ്കളാഴ്ച്ച) ഇശാ നമസ്കാരത്തിന് ശേഷം ശറഫിയ്യ ഇമ്പാല വില്ലയിൽ വെച്ച് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തങ്ങളുടെ പേരിൽ മയ്യിത്ത് നമസ്കാരവും അനുശോചന യോഗവും സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ അറീച്ചു.




