അബുദാബി: യു.എ.ഇയിൽ പൊതുസ്ഥലങ്ങളിൽ മാസ്‌ക് ഒഴിവാക്കി. പുതിയ ഇളവ് മാർച്ച് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. മാസ്‌ക് ആവശ്യമുള്ളവർ മാത്രം ധരിച്ചാൽ മതിയെന്നാണ് അധികൃതർ വ്യക്തമാക്കിയത്. ആവശ്യമുള്ളവർക്ക് ധരിക്കാമെന്നും നിർബന്ധമില്ലെന്നും നാഷണൽ അഥോറിറ്റി ഫോർ എമർജൻസി അറിയിച്ചു.
അതേസമയം, അടച്ചിട്ട സ്ഥലങ്ങളിലെ കൂടിച്ചേരലുകൾക്ക് മാസ്‌ക് നിർബന്ധമായിരിക്കും. കൊവിഡ് രോഗികളുമായി കോണ്ടാക്ടുള്ളവർ ക്വാറന്റീനിൽ പോകേണ്ടതില്ല. പകരം അവർ അഞ്ചു ദിവസത്തിനകം പി.സി.ആർ ടെസ്റ്റ് നടത്തിയാൽ മതി.
പ്രാർത്ഥനയ്‌ക്കുള്ള ബാങ്കിനും ഇഖാമത്തിനും ഇടയിലുള്ള ഇടവേള പകർച്ചവ്യാധിക്ക് മുമ്പുള്ള നിലയിലേക്ക് മടങ്ങുന്നതിനും അംഗീകാരം നൽകിയതായി നാഷണൽ അതോറിറ്റി ഫോർ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് (എൻസിഇഎംഎ) അതോറിറ്റി അറിയിച്ചു.
ഓരോ പ്രാർത്ഥനയ്ക്കു ശേഷവും മസ്ജിദുകൾ അണുനശികരണത്തിന് വിധേയമാകുന്ന അവസ്ഥയിൽ വിശുദ്ധ ഖുർആനിന്റെ പരിമിതമായ എണ്ണം കോപ്പികൾ തിരികെ എത്തിക്കാനും അനുമതി നൽകി. അതേസമയം, പള്ളികളിലെയും മറ്റ് ആരാധനാലയങ്ങളിലെയും ആരാധകർക്കിടയിൽ ഒരു മീറ്റർ അകലം തുടരുമെന്ന് അതോറിറ്റി അറിയിച്ചു.




