മനാമ: വിദേശികൾക്ക് ഗോൾഡൻ വിസ അനുവദിച്ച് ബഹറൈൻ. പ്രതിഭകളെയും നിക്ഷേപങ്ങളെയും ആകർഷിക്കുന്നതിന്റെ ഭാഗമായാണ് ബഹ്‌റൈൻ പുതിയ സ്ഥിര താമസ വിസ അവതരിപ്പിച്ചത്. ഇക്കണോമിക് റിക്കവറി പ്ലാനിലെ സാമ്പത്തിക സംരംഭങ്ങളുടെ ഭാഗമായാണ് നടപടി. നിക്ഷേപകരെയും സംരംഭകരെയും ബഹ്‌റൈന്റെ തുടർച്ചയായ വിജയത്തിലേക്ക് സംഭാവന ചെയ്യാൻ കഴിയുന്ന ഉയർന്ന കഴിവുള്ള വ്യക്തികളെയും ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി.

തിങ്കളാഴ്ച ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഗോൾഡൻ റെസിഡൻസി വിസ അനിശ്ചിതകാലത്തേക്ക് പുതുക്കി നൽകും. ബഹ്‌റൈനിൽ ജോലി ചെയ്യാനുള്ള അവകാശം, യാതൊരു ഉപാധികളുമില്ലാത്ത എൻട്രി, എക്സിറ്റ്, അടുത്ത കുടുംബാംഗങ്ങൾക്കുള്ള താമസം എന്നിവ ഉൾപ്പെടുന്നതാണ് പുതിയ ഗോൾഡൻ വിസ.
കുറഞ്ഞത് അഞ്ച് വർഷമെങ്കിലും ബഹ്‌റൈനിൽ താമസിക്കുകയും പ്രതിമാസം ശരാശരി 2,000 ദിനാർ (5,306 ഡോളർ) ശമ്പളവും ഉള്ളവർക്കാണ് ഗോൾഡൻ വിസ കരസ്ഥമാക്കാം. ഒരു നിശ്ചിത മൂല്യത്തിന് മുകളിൽ സ്വത്തുക്കൾ ഉള്ളവർക്കും ജോലിയിൽ നിന്ന് വിരമിച്ചവർക്കും ചില മാനദണ്ഡങ്ങൾ പാലിക്കുന്ന ഉയർന്ന കഴിവുള്ള വ്യക്തികൾക്കും ബഹ്‌റൈൻ ഗോൾഡൻ വിസ അനുവദിക്കും.

ഗൾഫ് അയൽരാജ്യമായ യുഎഇ, കഴിഞ്ഞ രണ്ട് വർഷങ്ങളായി, പ്രൊഫഷണലുകളെയും അവരുടെ കുടുംബങ്ങളെയും രാജ്യത്ത് തന്നെ നിലനിർത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി ദീർഘകാലാടിസ്ഥാനത്തിലുള്ളതും കൂടുതൽ വ്യത്യസ്തവുമായ വിസകളും എമിറാത്തി പൗരത്വം നൽകാനുള്ള അവസരവും അവതരിപ്പി ച്ചിട്ടുണ്ട്.




