കേരളത്തിൽ പ്രവാസികൾക്ക് നിർബന്ധ ക്വാറന്‍റീൻ തുടങ്ങി; നാട്ടിൽ പോകുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

0
5661

കോഴിക്കോട്: രാജ്യത്ത് എത്തുന്ന വിദേശയാത്രക്കാർക്ക് ഇന്ന് മുതൽ ഹോം ക്വാറന്റൈൻ നിർബന്ധമാക്കി തുടങ്ങി. ഒമിക്രോൺ വ്യാപനം തടയുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. ഏഴ് ദിവസത്തെ ഹോം ക്വാറന്റൈൻ ആണ് നിർദ്ദേശിച്ചിരിക്കുന്നത്. ഏഴ് ദിവസം ക്വാറന്‍റീന് ശേഷം എട്ടാം ദിവസം പരിശോധന നടത്തി ഫലം എയർസുവിധയിൽ അപ്ലോഡ് ചെയ്യണമെന്നും നിർദേശമുണ്ട്.

ഏഴ് ദിവസം ഹോം ക്വാറന്റൈനിൽ ഇരുന്ന ശേഷം എട്ടാം ദിവസം ആർടിപിസിആർ പരിശോധനയ്‌ക്കും വിധേയരാകണം. അഞ്ച് വയസിൽ താഴെയുളള കുട്ടികളെ പരിശോധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇവർക്ക് രോഗലക്ഷണമുണ്ടെങ്കിൽ മാത്രം പരിശോധന നടത്തിയാൽ മതി. സ്വന്തം ചെലവിലാണ് യാത്രക്കാർ പരിശോധന നടത്തേണ്ടത്.

ഫലം നെഗറ്റീവാണെങ്കിലും അടുത്ത ഏഴ് ദിവസം ഇവർ സെൽഫ് ക്വാറന്റൈനിൽ കഴിയേണ്ടി വരും. പോസിറ്റീവാകുന്ന യാത്രക്കാരുടെ സ്രവം ഒമിക്രോൺ പരിശോധനയ്‌ക്കും വിധേയമാക്കും. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിരവധി രാജ്യങ്ങളെയും മേഖലകളെയും ഹൈ റിസ്‌ക് പട്ടികയിൽ ഇന്ത്യ ഉൾപ്പെടുത്തിയിട്ടുണ്ട്. കണക്ടിങ് വിമാനങ്ങൾക്ക് വേണ്ടി ഇറങ്ങുന്നവരും വിമാനത്താവളത്തിൽ ആർടിപിസിആർ പരിശോധന നടത്തണം. ഇതിന് ശേഷം മാത്രമേ ഇവരെ വിമാനത്താവളം വിട്ടുപോകാൻ അനുവദിക്കൂ.

യാത്രക്ക് മുൻപ് സെൽഫ് ഡിക്ലറേഷൻ ഫോം എയർ സുവിധയിൽ അപ്ലോഡ് ചെയ്യണം. www.newdelhiairport.in എന്ന വെബ്സൈറ്റ് വഴിയാണ് സമർപ്പിക്കേണ്ടത്. യാത്രക്ക് 72 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി പി.സി.ആർ ടെസ്റ്റിന്‍റെ നെഗറ്റീവ് ഫലം അപ്ലോഡ് ചെയ്യണം. ഇതിന്‍റെ കോപ്പി കൈയിൽ കരുതണം. എന്നാൽ, അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് കൊവിഡ് പരിശോധന ആവശ്യമില്ല. ലോ റിസ്ക് രാജ്യങ്ങളിൽ നിന്നെത്തുന്നവരെ നാട്ടിലെ വിമാനത്തവളങ്ങളിൽ റാൻഡം പരിശോധനയാണ് നടത്തുന്നത്. രണ്ട് ശതമാനം യാത്രക്കാരെ പരിശോധനക്ക് വിധേയരാക്കും. എയർലൈനുകളാണ് ഇവരുടെ ലിസ്റ്റ് തയാറാക്കുന്നത്. ഇതിലും അഞ്ച് വയസിൽ താഴെയുള്ള കുട്ടികളെ പരിശോധിക്കില്ല. നിലവിൽ ഗൾഫ് രാജ്യങ്ങൾ ലോ റിസ്ക് പട്ടികയിലാണ്.

പോസിറ്റീവാകുന്നവർ ഐസോലേഷനിൽ കഴിയണം. ഇവരുടെ റിസൽട്ട് കൂടുതൽ പരിശോധനക്കായി ലാബിലേക്ക് അയക്കും. ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്ന് വരുന്ന എല്ലാ യാത്രക്കാരും നാട്ടിലെ വിമാനത്താവളത്തിൽ കൊവിഡ് പരിശോധനക്ക് വിധേയരാകണം. ഗൾഫ് രാജ്യങ്ങളൊന്നും ഹൈ റിസ്ക് പട്ടികയിൽ ഇല്ല. കടൽ മാർഗവും കരമാർഗവും എത്തുന്നവർക്കും ഈ നിർദേശങ്ങൾ ബാധകമായിരിക്കും.