സർക്കാരിന്റെ പ്രവാസി ദ്രോഹ നടപടികൾ അവസാനിപ്പിക്കിക്കുക: പ്രവാസി സാംസ്‌കാരിക വേദി വെസ്റ്റേൺ പ്രൊവിൻസ്

0
1167

ജിദ്ദ: കേന്ദ്ര മാർഗനിർദേശ പ്രകാരം വിദേശ രാജ്യങ്ങളിൽ നിന്ന് സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാർക്കും ഏഴു ദിവസം നിർബന്ധിത ഹോം ക്വാറന്റൈൻ ഏർപ്പെടുത്തുമെന്ന തീരുമാനം പുന:പരിശോധിക്കണമെന്ന് പ്രവാസി സാംസ്‌കാരിക വേദി വെസ്റ്റേൺ പ്രൊവിൻസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വിദേശത്തുനിന്ന് വരുന്നവർക്ക് ഹോം ക്വാറന്റൈൻ വ്യവസ്ഥകൾ കർശനമാക്കുമെന്ന മന്ത്രിയുടെ അറിയിപ്പ് പല കാരണങ്ങളാൽ അശാസ്ത്രീയമാണ്. വിദേശങ്ങളിൽ നിന്ന് വരുന്നവരിൽ ബഹു ഭൂരിപക്ഷവും രണ്ട് വാക്സിനുകളും പിന്നെ ബൂസ്റ്ററും സ്വീകരിച്ചവരാണ്. മാത്രമല്ല ഇന്ത്യയിലേക്ക് വരുന്നതിന് മുമ്പ് ആർടി പിസിആർ ടെസ്റ് നടത്തി നെഗറ്റീവ് ആയതിനു ശേഷമാണ് അവർ യാത്ര ചെയ്യുന്നത്.

കുറഞ്ഞ ദിവസത്തേക്ക് മാത്രം നാട്ടിൽ വരുന്ന പ്രവാസികളെ ഒന്നോ രണ്ടോ ദിവസത്തെ നിരീക്ഷണത്തിന് വിധേയമാക്കി, അവർക്ക് ഏഴ് ദിവസത്തെ അശാസ്ത്രീയ ക്വാറൻ്റീൻ ഒഴിവാക്കുകയാണ് വേണ്ടതെന്നിരിക്കെ സാമ്പ്രദായിക ക്വാറൻ്റീൻ രീതികളിൽ കുരുക്കി പ്രവാസികളെ ഇനിയും ദ്രോഹിക്കുന്നത് അവസാനിപ്പിക്കണമെന്ന് പ്രവാസി സാംസ്‌കാരിക വേദി വെസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി ആവശ്യപ്പെട്ടു. പാർട്ടി സമ്മേളനങ്ങൾക്കും , ഫുട്ബോൾ മേളകൾക്കും , ഉത്ഘാടന മാമാങ്കങ്ങൾക്കും യാതൊരു നിയന്ത്രണവുമില്ലാതെ നടത്തുമ്പോൾ ശക്തമായ മുൻകരുതലുകളും, ടെസ്റ്റുകൾക്കും വിധേയമായി എത്തുന്ന പ്രവാസികളാണ് നമ്മുടെ നാട്ടിൽ കോവിഡ് വ്യാപനത്തിന് കാരണക്കാർ എന്ന രീതിയിൽ പ്രവാസി സമൂഹത്തെ രണ്ടായി തരം തിരിച്ചു കാണുന്ന സർക്കാരുകളുടെ സമീപനം അത്യന്തം ഖേദകരവും പ്രതിഷേധാർഹമാണ്.

പ്രവാസികളെ എന്നും രണ്ടാം കിട പൗരന്മാരായി കണ്ടു അശാസ്ത്രീയ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നത് തുടരുന്ന സർക്കാരിന്റെ ഈ പീഡന നയത്തിനെതിരെ ശക്തമായ സമരമുറകളുമായി മുഴുവന്‍ പ്രവാസി സമൂഹവും രംഗത്ത് വരണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടു .