സഊദിക്ക് നേരെ മിസൈൽ ആക്രമണം; വർക്ക് ഷോപ്പുകളും വാഹനങ്ങളും കത്തിനശിച്ചു, ശക്തമായി തിരിച്ചടിച്ച് സഖ്യ സേന

0
4165

റിയാദ്: സഊദി അറേബ്യക്ക് നേരെ യമനിലെ ഹൂതികൾ നടത്തിയ മിസൈൽ ആക്രമണത്തിൽ വാഹനങ്ങളും വര്‍ക്ക്‌ഷോപ്പുകളും കത്തിനശിച്ചു. ബുധനാഴ്ച വൈകുന്നേരമാണ് അതിർത്തി പ്രദേശമായ ജിസാനില്‍ ഹൂത്തി മിസൈല്‍ ആക്രമണം നടന്നത്. ജിസാനിലെ അഹദ് അല്‍മസാരിഹില്‍ ഹൂത്തി മിസൈല്‍ പതിച്ച് മൂന്നു വര്‍ക്ക്‌ഷോപ്പുകളും മൂന്നു കാറുകളുമാണ് കത്തി നശിച്ചത്.

അതിനിടെ സഊദിക്ക് നേരെ യമനിൽ നിന്നും ഹൂതികളുടെ ആക്രമണം തുടരുകയാണ്. സഊദിയിലെ അബഹ നഗരിക്ക് നേരെ ഹൂതികൾ രണ്ട് മിസൈലുകൾ അയച്ചെങ്കിലും അവ നശിപ്പിച്ചതായി സഖ്യ സേന അറിയിച്ചു. യമനിലെ സൻആ വിമാനത്താവളം ഹൂതികൾ ആക്രമണത്തിനായി ഉപയോഗിക്കുകയാണെന്ന് സഖ്യ സേന ആരോപിച്ചു. ഇവിടെ നിന്നാണ് സഊദിക്ക് നേരെയും ഔദ്യോഗിക യമൻ സർക്കാർ അധീനനത്തിയുള്ള പ്രദേശങ്ങൾക്ക് നേരെയും ഹൂതികൾ ആക്രമണം നടത്തുന്നത്.

അതേസമയം, അറബ് സഖ്യ സേന കടുത്ത തിരിച്ചടി നൽകുന്നുണ്ട്. 24 മണിക്കൂറിനിടെ യെമനിലെ മാരിബിലും പശ്ചിമ തീരമേഖലയിലും സഖ്യസേന നടത്തിയ വ്യോമാക്രമണങ്ങളിൽ 165 ലേറെ ഹൂത്തികൾ കൊല്ലപ്പെടുകയും 19 സൈനിക ഉപകരണങ്ങൾ തകരുകയും ചെയ്തു. മാരിബിൽ 25 വ്യോമാക്രമണങ്ങളാണ് സഖ്യസേന നടത്തിയത്. ഇവിടെ 140 ലേറെ ഹൂത്തികൾ കൊല്ലപ്പെടുകയും 15 സൈനിക ഉപകരണങ്ങൾ തകരുകയും ചെയ്തു. പശ്ചിമ തീരമേഖലയിൽ 25 ലേറെ ഹൂത്തികൾ കൊല്ലപ്പെട്ടു. നാലു സൈനിക ഉപകരണങ്ങളും ആയുധപ്പുരകളും ആക്രമണങ്ങളിലൂടെ ലക്ഷ്യമിട്ടതായും സഖ്യസേന പറഞ്ഞു.