അബുദാബി: സഊദി അറേബ്യക്കു പിന്നാലെ യു.എ.ഇയിലും കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഒരു അറബ് രാജ്യം വഴി യു.എ.ഇയിലെത്തിയ ആഫ്രിക്കന്‍ വനിതക്കാണ് ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയതെന്ന് ഔദ്യോഗിക വാർത്താ ഏജൻസി വാം റിപ്പോർട്ട് ചെയ്തു. രണ്ട് ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ച യുവതിയിലാണ് ഒമിക്രോൺ കണ്ടെത്തിയത്.
യുവതിയെയും യുവതിയുമായി സമ്പർക്കം പുലർത്തിയവരെയും ഐസൊലേഷനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സഊദി അറേബ്യ നേരത്തെ ആദ്യ കേസ് പ്രഖ്യാപിച്ചതിന് ശേഷം ഒമിക്രോൺ കേസ് കണ്ടെത്തുന്ന രണ്ടാമത്തെ ഗൾഫ് രാജ്യമാണ് യുഎഇ.
കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ഒമിക്രോൺ ആശങ്കയാണെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരുന്നു. ഒമിക്‌റോണിന്റെ വ്യാപനത്തിനെതിരായ മുൻകരുതൽ നടപടിയായി ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള പ്രവേശനം ഗാൾഫ് രാജ്യങ്ങൾ നിർത്തി വെച്ചിട്ടുണ്ട്. എങ്കിലും പൗരന്മാർക്ക് ആ രാജ്യങ്ങളിൽ നിന്ന് വരുന്ന യുഎഇയിൽ പ്രവേശിക്കാൻ അനുവദിക്കും, അവർ പുറപ്പെട്ട് 48 മണിക്കൂറിനുള്ളിൽ ലഭിച്ച കൊവിഡ്-19 പരിശോധന നെഗറ്റീവ് ആയിരിക്കണം. എയർപോർട്ടിൽ എത്തുമ്പോൾ പിസിആർ ടെസ്റ്റ് നടത്തുകയും 10 ദിവസത്തേക്ക് ക്വാറന്റൈനിൽ കഴിയുകയും വേണം.
യുഎഇ യിൽ ആകെ ജനസംഖ്യയുടെ 100 ശതമാനം പേർക്കും ഒരു ഡോസ് കൊവിഡ്-19 വാക്‌സിൻ ലഭിച്ചിട്ടുണ്ടെന്നും 90.3 ശതമാനം പേർ പൂർണമായി വാക്‌സിൻ എടുത്തിട്ടുണ്ടെന്നും നവംബറിൽ യുഎഇ വെളിപ്പെടുത്തിയിരുന്നു. ഒമിക്രോണിനെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും കൊവിഡ് -19 വാക്സിൻ ബൂസ്റ്റർ ഷോട്ടുകൾ ലഭ്യമാക്കിയിട്ടുണ്ട്.




