സഊദിയിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ ലംഘിച്ചാൽ രണ്ട് വർഷം തടവും രണ്ട് ലക്ഷം റിയാൽ പിഴയും, രാജ്യത്തേക്ക് വരുന്നവരുടെ നിബന്ധനകൾ വിശദീകരിച്ച് ആഭ്യന്തര മന്ത്രാലയം

0
4007

റിയാദ്: സഊദിയിലേക്ക് വരുന്ന വിദേശികളുടെ നിബന്ധനകളും നിയമ ലംഘകർക്കുള്ള പിഴയും വ്യക്തമാക്കി ആഭ്യന്തര മന്ത്രാലയം. ആരോഗ്യ മന്ത്രാലയവുമായി ചേർന്ന് നടത്തിയ കൊവിഡ് അവലോകന വാർത്താസമ്മേളനത്തിൽ ആഭ്യന്തര മന്ത്രാലയ വക്താവാണ് പുതിയ പ്രവേശന നിബന്ധനകളുമായി കാര്യങ്ങൾ വ്യക്തമാക്കിയത്. സഊദിയിൽ നിന്ന് ഒരു ഡോസ് വാക്സിൻ സ്വീകരിച്ച ആളുകൾ മൂന്ന് ദിവസത്തേക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ കഴിയേണ്ടതുണ്ടെന്നും അല്ലാത്തവർ അഞ്ചു ദിവസം ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ കഴിയണമെന്നും അദ്ദേഹം ഉണർർത്തി. അതായത്, വിദേശങ്ങളിൽ നിന്ന് വാക്സിൻ സ്വീകരിച്ചവരും വാക്സിൻ എടുക്കാതെ വരുന്നവരും അഞ്ചു ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ കഴിയണം.

വിദേശത്ത് നിന്ന് വരുന്നവർക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ ലംഘിച്ചാൽ 200,000 റിയാൽ വരെ പിഴയോ രണ്ട് വർഷം വരെ തടവോ ആണ് ശിക്ഷ. ചിലപ്പോൾ രണ്ടും കൂടി ഒരുമിച്ചും ലഭിച്ചേക്കും. പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവർ സഊദിയിലേക്ക് വരുന്നതിന് മുമ്പ് 14 ദിവസം മറ്റ് രാജ്യങ്ങളിൽ താമസിക്കണം.

ഇഖാമ, റീ എൻട്രി വിസ, സന്ദർശന വിസകളുടെ കാലാവധി ഫീസോ സാമ്പത്തിക നഷ്ടപരിഹാരമോ ഇല്ലാതെ 2022 ജനുവരി അവസാനം വരെ നീട്ടിയതായും പാസ്‌പോർട്ട് വകുപ്പ് ഓഫീസുകളോ ഇതിനായി സന്ദർശിക്കേണ്ടതില്ലെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് കേണൽ തലാൽ അൽ ശൽഹൂബ് ചൂണ്ടിക്കാട്ടി.