മസ്കറ്റ്: എഴുപത് ഭാഷകളിൽ അഭിവാദ്യം അർപ്പിച്ച് ഓർമ്മശക്തിയിൽ ലോക റെക്കോർഡ് നേടി മലയാളികൾക്ക് അഭിമാനമായി കൊച്ചു മിടുക്കി. നൈസ മെഹ്റിൻ എന്ന അഞ്ചു വയസുകാരിയാണ് ലോക റെക്കോഡ് നേടി ശ്രദ്ധ നേടിയത്. ഫ്രഞ്ച്, ഹീബ്രു, ചൈനീസ്, കൊറിയൻ, അറബിക്, മറാത്തി, ബംഗാളി തുടങ്ങി എഴുപതു ഭാഷകളിൽ അഭിവാദ്യം അർപ്പിച്ചാണ് ഈ കൊച്ചു മിടുക്കി ‘ഇൻറർനാഷനൽ ബുക്സ് ഓഫ് റെക്കോഡ്സ് ഫോർ ദി വേൾഡ് റെക്കോഡ്സിൽ’ ഇടംപിടിച്ചത്. എറണാകുളം ഇടപ്പള്ളി സ്വദേശിയായ മുഹമ്മദ് നിയാസിെൻറയും ഫറീന കരീമിെൻറയും മൂത്ത മകളാണ് നൈസ മെഹ്റിൻ
കുറഞ്ഞ സമയം കൊണ്ട് എഴുപതു ഭാഷകളിൽ അഭിവാദ്യം അർപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആൾ എന്നതിലുപരി ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യ വ്യക്തികൂടിയാണ് കെ.ജി വിദ്യാർഥിയായ നൈസ. ലോക്ഡൗൺ കാലയളവിൽ യു ട്യൂബിൽ വിവിധ ഭാഷകളിലുള്ള വിഡിയോ കാണാനായിരുന്നു നൈസ താൽപര്യം കാണിച്ചിരുന്നത്. ഇതിലൂടെ ഓരോ ഭാഷകളിലെയും അഭിവാദ്യം ചെയ്യുന്ന വാക്കുകൾ പഠിച്ചെടുക്കുകയായിരുന്നു.
തികച്ചും വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണം എന്നുള്ള മാതാവ് ഫെറീനയുടെ ആഗ്രഹത്തിൽനിന്നാണ് വിഡിയോ ഷൂട്ട് ചെയ്ത് വേൾഡ് ബുക്സ് ഓഫ് റെക്കോർഡ്സിന് അയച്ചു കൊടുത്തത്. ഒരു മാസത്തിനുള്ളിൽ തന്നെ അംഗീകരിച്ചുകൊണ്ടുള്ള അറിയിപ്പ് കിട്ടിയപ്പോൾ അഭിമാനം തോന്നിയെന്ന് നൈസ മെഹ്റിെൻറ മാതാപിതാക്കൾ പറഞ്ഞു. അൽ ഖുവൈറിൽ താമസിക്കുന്ന നൈസക്ക് റായിക്ക് മിർസാൻ, റാസിക്ക് മിർസാൻ എന്നീ സഹോദരങ്ങളുമുണ്ട്.




