എയര്‍ ഇന്ത്യ ടാറ്റാ ഗ്രൂപ്പിലേക്ക്; സ്‌പൈസ് ജെറ്റിനേക്കാള്‍ അയ്യായിരം കോടി അധികം വാഗ്‌ദാനം

0
2766

ന്യൂഡൽഹി: കടക്കെണിയിലായ എയര്‍ ഇന്ത്യ ടാറ്റാ ഗ്രൂപ്പിന്റെ കൈകളിലേക്കെന്ന് റിപ്പോർട്ട്. സ്‌പൈസ് ജെറ്റ് പ്രമോട്ടര്‍ അജയ് സിങ്ങിനെ മറികടന്ന് കേന്ദ്രസര്‍ക്കാര്‍ ടാറ്റാ സണ്‍സിനെ തിരഞ്ഞെടുത്തതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ടാറ്റ ഗ്രൂപ്പും സ്‌പൈസ് ജെറ്റ് പ്രമോട്ടര്‍ അജയ് സിങ്ങുമാണ് എയര്‍ഇന്ത്യ വാങ്ങുന്നതിന് രംഗത്തുണ്ടായിരുന്നത്. സ്‌പൈസ് ജെറ്റിനേക്കാള്‍ ടാറ്റ ഗ്രൂപ്പ് അയ്യായിരം കോടി രൂപ അധികം വാഗ്‌ദാനം ചെയ്‌തിട്ടുള്ളതായാണ് വിവരം. ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി യോഗം ചേര്‍ന്ന് അന്തിമ തീരുമാനമെടുക്കും. എയര്‍ ഇന്ത്യയ്ക്കായി യുഎസ് ആസ്ഥാനമായുള്ള ഇന്റര്‍ അപ്‌സ് കമ്പനിയും രംഗത്തിറങ്ങിയെങ്കിലും പിന്നീട് പിന്‍മാറി.

എയര്‍ ഇന്ത്യയിലെ 209 ജീവനക്കാരുടെ സംഘവും താല്‍പര്യപത്രം സമര്‍പ്പിച്ചിരുന്നെങ്കിലും സൂക്ഷ്മ പരിശോധനയില്‍ തള്ളി. 2007 മുതല്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യയുടെ ആകെ കടം 60,000 കോടി രൂപയാണ്. എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനത്തിലൂടെ പ്രതിദിനം 20 കോടി രൂപയാണു കേന്ദ്ര സര്‍ക്കാര്‍ വഹിക്കുന്ന നഷ്ടമെന്നു മുന്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞിരുന്നു.

എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് കമ്പനികളുടെ 100 ശതമാനം ഓഹരിയും വില്‍ക്കാനാണ് കേന്ദ്രസര്‍ക്കാറിന്റെ പദ്ധതി. ഗ്രൗണ്ട് ഹാന്‍ഡലിങ് കമ്പനിയായ എയര്‍ ഇന്ത്യ സാറ്റ്‌സ് എയര്‍പോര്‍ട്ട് സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡിലെ 50 ശതമാനം ഓഹരിയും സര്‍ക്കാര്‍ വില്‍ക്കും.

ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്താല്‍, 68 വര്‍ഷത്തിനു ശേഷം ടാറ്റയുടെ കൈകളിലേക്ക് എയര്‍ ഇന്ത്യ വീണ്ടുമെത്തും. 1932ല്‍ ടാറ്റ സണ്‍സ് ആരംഭിച്ച ടാറ്റ എയര്‍ലൈന്‍സ് ആണ് 1946ല്‍ എയര്‍ ഇന്ത്യ ആയത്. 1953ല്‍ ടാറ്റയില്‍ നിന്ന് കമ്പനി കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തു. 1977 വരെ ജെ.ആര്‍.ഡി. ടാറ്റ ആയിരുന്നു എയര്‍ ഇന്ത്യയുടെ ചെയര്‍മാന്‍. 2001ല്‍ എയര്‍ ഇന്ത്യ ഏറ്റെടുക്കാന്‍ ടാറ്റ ഗ്രൂപ്പ് ശ്രമിച്ചെങ്കിലും തല്‍ക്കാലം വില്‍പന വേണ്ടെന്നു സര്‍ക്കാര്‍ തീരുമാനിച്ചു. 2013ല്‍ ടാറ്റ 2 വിമാന കമ്പനികള്‍ ആരംഭിച്ചു – എയര്‍ ഏഷ്യ ഇന്ത്യയും (സഹപങ്കാളി – മലേഷ്യയിലെ എയര്‍ ഏഷ്യ), വിസ്താരയും (സഹപങ്കാളി – സിംഗപ്പുര്‍ എയര്‍ലൈന്‍സ്).