സഊദിയിൽ ഷോപ്പിംഗ് മാളുകളിലെ സ്വദേശിവത്ക്കരണം നിലവിൽ വന്നു; ആയിരക്കണക്കിനു പ്രവാസികൾക്ക് ജോലി നഷ്ടമാകും

0
2445

റിയാദ്: സൗഊദിയിൽ ഷോപ്പിംഗ് മാളുകളിൽ100 ശതമാനം സ്വദേശിവത്ക്കരണം നിലവിൽ വന്നതായി സഊദി മാനവ വിഭവ ശേഷ മന്ത്രാലയം അറിയിച്ചു. ഷോപ്പിംഗ് മാളുകളില്‍ സൗദിവല്‍ക്കരണം നടപ്പാക്കാന്‍ നേരത്തെ മന്ത്രാലയം നല്‍കിയ സാവകാശം ഇന്ന് അവസാനിച്ചതായി മന്ത്രാലയം വ്യക്തമാക്കി. ഇതോടെ, ചില പ്രത്യേക തൊഴിൽ വിഭാഗങ്ങൾ ഒഴികെ ബാക്കിയുള്ള മുഴുവൻ വാണിജ്യ പ്രവർത്തനങ്ങളിലും സ്വദേശികൾക്ക് മാത്രമായിരിക്കും ജോലി ചെയ്യാൻ അനുവാദം.

ഷോപ്പിംഗ് മാള്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസുകളിലെയും മുഴുവന്‍ തൊഴിലുകളും സഊദിവല്‍ക്കരിക്കല്‍ നിര്‍ബന്ധമാണ്. എന്നാൽ, ശുചീകരണ ജോലികള്‍ പോലെ പരിമിതമായ ചില തൊഴിലുകളെ സഊദിവല്‍ക്കരണത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മാളുകളിലെ ശുചീകരണ തൊഴിലിനു പുറമെ കയറ്റിറക്ക്, ഗെയിം റിപ്പയര്‍, ബാര്‍ബര്‍ എന്നീ തൊഴിലുകളെയും സഊദിവല്‍ക്കരണത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍, ഈ വിഭാഗം തൊഴിലാളികളുടെ എണ്ണം ഒരു ഷിഫ്റ്റില്‍ ആകെ തൊഴിലാളികളുടെ 20 ശതമാനത്തില്‍ കവിയരുതെന്ന് വ്യവസ്ഥയുണ്ട്.

ഈ വർഷം ഏപ്രിൽ മാസം പുറത്തിറക്കിയ സൗദിവത്ക്കരണ കരാർ മുഖേന 50,000 ത്തിലധികം സഊദി യുവതീ യുവാക്കൾക്ക് തൊഴിലവസരമൊരുക്കാനാണു മന്ത്രാലയം ഉദ്ദേശിക്കുന്നത്. ഹൈപർ മാർക്കറ്റ്, സൂപർ മാർക്കറ്റ്, കോഫി ഷോപ്പ്, റെസ്റ്റോറൻ്റ് എന്നിവയെല്ലാം സഊദിവത്ക്കരണ നിബന്ധനയിൽ നിന്ന് ഇളവുള്ള മേഖലകളാണെങ്കിലും കോഫി ഷോപ്പിലും റെസ്റ്റോറന്റിലും യഥാക്രമം 50 ശതമാനവും 40 ശതമാനവും സഊദിവത്ക്കരണം നടത്തണം.