റിയാദ്: രാജ്യത്ത് പെട്രോൾ ഉൽപ്പന്നങ്ങളുടെ വില വർദ്ധനവ് പൊതുജനങ്ങൾക്ക് ബാധിക്കാത്ത നിലയിലേക്ക് മാറ്റിയത് ഭരണകൂടത്തിന്റെ ഇച്ഛാശക്തിയും പൊതുജനങ്ങൾക്ക് ജീവിത സൗകര്യങ്ങളിൽ ഉണ്ടാകുന്ന ദുരിതം കുറക്കുന്നതിന്റയും ഭാഗമായി. കഴിഞ്ഞ ദിവസം പുറത്ത് വന്ന ഏറെ പ്രശംസിക്കപ്പെടുകയാണ്. മാസം തോറും രാജ്യത്ത് എണ്ണ വില തീരുമാനിച്ചിരുന്നത്ത് അന്താരാഷ്‌ട്ര വിലയുമായി ചേർന്നാണ്. അതിനാൽ തന്നെ അന്താരാഷ്ട്ര വില വർധിക്കുന്ന സമയങ്ങളിൽ രാജ്യത്തെ എണ്ണവില വർധിക്കുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്.
ഏതാനും മാസങ്ങളായി ഇത് തുടർന്ന് പോന്നിരുന്നതോടെ എണ്ണവിലയിൽ ചുരുങ്ങിയ മാസങ്ങൾക്കുളിൽ ഗണ്യമായ വർധനവാണ് ഉണ്ടായത്. ഈ സാഹചര്യത്തിലാണ് രാജ്യത്തെ ജീവിത ചെലവ് കുറക്കുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്ക് പിന്തുണ നൽകുന്നതിനുമായി പുതിയ തീരുമാനം കൈകൊണ്ടത്.
അന്താരാഷ്‌ട്ര വിപണിയിൽ എണ്ണവില ഇനിയും ഉയരുന്ന സ്ഥിതിയാണ് നിലവിൽ. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഈ മാസം ഇത് വരെയായി ഏകദേശം നാല് ഡോളർ വരെ ബാരലിന് വില വർധിച്ചിട്ടുണ്ട്. ഈ കണക്കുകൾ നോക്കുമ്പോൾ ഈ വർഷം അവസാനിക്കുമ്പോഴേക്ക് സഊദിയിലെ പ്രാദേശിക പെട്രോൾ വില നാല് റിയാലിലേക്ക് വരെ ഉയർന്നേക്കാമെന്നായിരുന്നു നിഗമനം.
ഇത് രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഉണ്ടാക്കുകയും വില വർദ്ധനവിന് കാരണമാകുകയും ജീവിത സാഹചര്യം ഏറെ ദുഷ്കരമാകുകയും ചെയ്യുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ ഘട്ടത്തിലാണ് വില വർദ്ധനവ് പൊതു ജനങ്ങൾക്ക് ബാധിക്കാത്ത നിലയിൽ ഭരണകൂടം പിടിച്ച് കെട്ടിയത്.
എല്ലാ മാസവും പത്താം തിയ്യതിയാണ് രാജ്യത്ത് പ്രാദേശിക പെട്രോൾ, ഡീസൽ വില നിർണയിക്കുന്നത്. ഈ മാസത്തെ വില പുറത്തു വിടുന്നതിനു മുന്നോടിയായാണ് സുപ്രധാനമായ തീരുമാനം കൈകൊണ്ടത്. ഇത് പ്രകാരം ഇനി മുതൽ മാസാമാസം രാജ്യത്ത് എണ്ണവില വർധിക്കുകയില്ല. കഴിഞ്ഞ മാസത്തെ വില അടിസ്ഥാന വിലയാക്കി നിശ്ചയിച്ച് ഇനി ആ വിലയായിരിക്കും ഈടാക്കുക. അതേസമയം, വില വർധനവിനുള്ള സാഹചര്യത്തിൽ അധിക വില സർക്കാർ വഹിക്കും. എങ്കിലും അത് പൊതുജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കേണ്ട എന്ന ശക്തമായ തീരുമാനം ഏറെ ശ്രദ്ധേയമാണ്.
ഇത് പ്രകാരം 91 ഇനം പെട്രോളിന് 2.18 റിയാലും 95 ഇനത്തിന് 2.33 റിയാലുമായിരിക്കും വില ഈടാക്കുക. ജൂലൈ മാസം പെട്രോൾ 91 ന് 2.28 റിയാലും 95ന് 2.44 റിയാലുമാണ്. എങ്കിലും ജൂൺ വിലയായിരിക്കും പൊതുജനങ്ങളിൽ നിന്ന് ഈടാക്കുക.




