റിയാദ്: ഒന്ന് കഴിഞ്ഞാൽ മറ്റൊന്ന് എന്ന രീതിയിൽ തുടർച്ചയായി വന്ന ദുരിതങ്ങൾ മറികടന്ന് ഉത്തർപ്രദേശിലെ ലക്നൗ സ്വദേശി ശംസുദ്ധീൻ ഒടുങ്ങിവിൽ നാട്ടിലേക്ക് മടങ്ങി. റിയാദിലെ സുവൈദിയിൽ ഒരു കെട്ടിട നിർമാണ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്ന ഇദ്ദേഹം കടുത്ത പ്രമേഹരോഗിയായത് കാരണം ജോലി ചെയ്യാൻ കഴിയാതെ വന്നപ്പോൾ ആറുമാസം മുമ്പ് എക്സിറ്റ് വിസയിൽ നാട്ടിലേക്ക് മടങ്ങുവാൻ തീരുമാനിച്ച് സ്പോൺസറോട് കാര്യങ്ങൾ വ്യക്തമാക്കുകയും ചെയ്തിരുന്നു. പക്ഷെ കമ്പനിയുടെ ചില നിയമപ്രശ്നങ്ങൾ കാരണം ഫൈനൽ എക്സിറ്റ് ലഭിക്കുവാൻ കാലതാമസം നേരിടുകയും ശംസുദ്ധീന്റെ മടക്കയാത്ര വൈകുകയും ചെയ്‌തതോടെ ദുരിതം വിടാതെ പിന്തുടരുകയായിരുന്നു.
ഈ സമയത്താണ് വലത് കാലിൽ ഉണ്ടായ ഒരു മുറിവ് കടുത്തപ്രമേഹം കാരണം നിരന്തരമായ ചികിത്സ ലഭിച്ചിട്ടും മുറിവ് സുഖപ്പെടാതെ വന്നു. ഇതിനിടയിൽ കമ്പനിയുടെ നിയമ പ്രശ്നങ്ങൾ മാറിയതോടെ നാട്ടിലേക്ക് മടങ്ങാനുള്ള യാത്ര രേഖകൾ കമ്പനിയധികൃതർ ശരിയാക്കുകയും ചെയ്തു. തനിച്ച് യാത്ര പോകാൻ കഴിയാത്ത സാഹചര്യത്തിൽ വീൽ ചെയറിന്റെ സഹായത്തോടെ ഒരു ബന്ധുവിന്റെ കൂടെ നാട്ടിലേക്ക് മടങ്ങുവാനാണ് ഒരുങ്ങിയത്. യാത്രക്ക് വേണ്ടി കഴിഞ്ഞ മാസം സ്‌പൈസ് ജെറ്റ് എയർലൈൻസിന് ടിക്കറ്റെടുക്കുകയും ചെയ്തു. എന്നാൽ യാത്രദിവസം കൂടെ യാത്രചെയ്യേണ്ട ബന്ധു എയർപോർട്ടിലേക്ക് പോകേണ്ട സമയത്ത് ഉണരാതിരിക്കുകയും അപകടം വല്ലതും സംഭവിച്ചോ എന്നറിയാൻ പോലീസിന്റെ സഹായത്തോടെ മുറി തുറക്കേണ്ടി വരികയും ചെയ്തു. ക്ഷീണം കാരണം അയാൾ ഉറങ്ങിപ്പോയതായിരുന്നു. ഉടൻ തന്നെ എയർപോർട്ടിലേക്ക് യാത്ര തിരിച്ചു. പക്ഷെ അവർ എത്തിയപ്പോഴേക്കും സമയം വൈകുകയും യാത്ര മുടങ്ങുകയും ചെയ്തു.
തൊട്ടടുത്ത ദിവസം തന്നെ ഇൻഡിഗോ വിമാനത്തിൽ പോകാനുള്ള ടിക്കറ്റ് ശരിയാക്കുകയും എയർപോർട്ടിലേക്ക് പോവുകയും ചെയ്തു. പക്ഷെ അവിടെ എത്തിയ സമയത്ത് കടുത്ത മാനസിക സമ്മർദത്തിന് അടിമപ്പെട്ട ശംസുദ്ധീന് വലിയ തളർച്ച ഉണ്ടാവുകയും ഈ ആരോഗ്യസ്ഥിതിയിൽ വിമാന അധികൃതർ യാത്ര നിഷേധിക്കുകയും ചെയ്തു. ഉടനെ അദ്ദേഹത്തെ ബദിയയിലുള്ള കിംഗ് ഖാലിദ് ഹോസ്പിറ്റലിലേക്ക് മാറ്റുകയും അവിടെ നടത്തിയ പരിശോധനയിൽ പ്രമേഹത്തിന്റെ അളവ് വലിയ തോതിൽ വർദ്ധിച്ചതായും കണ്ടെത്തി. ഡോക്ടർമാരുടെ അഭിപ്രായപ്രകാരം അടിയന്തരമായ സർജറിക്ക് ശംസുദ്ധീനെ വിധേയമാക്കുകയും അന്ന് രാത്രി തന്നെ മുറിവുള്ള കാൽ തുടഭാഗത്തായി മുറിച്ച് മാറ്റുകയും ചെയ്തു. അപ്രതീക്ഷിതമായി ഒരു കാൽ മുറിച്ച് മാറ്റേണ്ടി വന്നത് ശംസുദ്ധീന് താങ്ങാൻ കഴിയുന്നതിന്റെയും അപ്പുറത്തായിരുന്നു. രണ്ടാഴ്ചക്കാലത്തെ ആശുപത്രിയിലെ ചികിത്സക്ക് ശേഷം യാത്ര തിരിക്കാൻ തീരുമാനിക്കുകയും ലക്‌നൗവിലേക്ക് ടിക്കറ്റ് എടുക്കുകയും ചെയ്തു. യാത്രക്ക് മുമ്പ് കൊവിഡ് പരിശോധിക്കണമെന്ന വ്യവസ്ഥ കാരണം പി.സി.ആർ ടെസ്റ്റ് നടത്തിയപ്പോൾ കൊവിഡ് പോസിറ്റീവായിരുന്നു. വീണ്ടും യാത്ര മുടങ്ങി.
പത്ത് ദിവസത്തെ ആശുപത്രി ചികിത്സക്ക് ശേഷം കൊവിഡ് നെഗറ്റിവ് ആയതോടെ യാത്രക്ക് ഒരുങ്ങുന്ന ഓരോ ഘട്ടത്തിലും പല രീതിയിലുള്ള തടസ്സങ്ങളാണ് ശംസുദ്ധീന് നേരിടേണ്ടി വന്നത്. അവസാനം നാലാമത്തെ ശ്രമത്തിലാണ് കഴിഞ്ഞ ദിവസം പുലർച്ചേയുള്ള ഇൻഡിഗോ വിമാനത്തിൽ ശംസുദ്ധീൻ ദുരിത പർവ്വങ്ങൾ താണ്ടി നാട്ടിലേക്ക് മടങ്ങിയത്. റിയാദ് മലപ്പുറം ജില്ല കെഎംസിസി വെൽഫെയർ വിംഗിന്റെ ചെയർമാൻ റഫീഖ് മഞ്ചേരിയുടെയും ജനറൽ കൺവീനർ ഷറഫ് പുളിക്കലിന്റെയും നേതൃത്വത്തിലാണ് ശംസുദ്ധീന്റെ ചികിത്സയും യാത്ര രേഖകളും മറ്റുള്ള എല്ലാ സഹായങ്ങളും ചെയ്ത് നൽകിയത്. ഭാര്യയും നാല് കുട്ടികളും അടങ്ങിയതാണ് അദ്ദേഹത്തിന്റെ കുടുംബം.