ജിദ്ദ: ദീർഘകാലമായി രാജ്യത്തെ മുസ്‌ലികൾ അനുഭവിക്കുന്ന പിന്നാക്കാവസ്ഥക്ക് പരിഹാരം കാണാൻ വേണ്ടി സർക്കാർ നടപ്പാക്കിയ ന്യൂനപക്ഷ ക്ഷേമ പദ്ധതികൾക്ക് പൂട്ട് വീണ സാഹചര്യത്തിൽ ഐസിഫ് കോടതി വിധിയും വസ്തുതകളും എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു. മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥ പഠിക്കുന്നതിനും പരിഹരിക്കുന്നതിനും കേന്ദ്ര സർക്കാർ നിയോഗിച്ച സച്ചാർ കമ്മീഷൻ റിപ്പോർട്ടും കമ്മീഷൻ നിർദ്ദേശങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്നതിൻെറ പ്രായോഗികത പഠിക്കാൻ കേരള സർക്കാർ നിയോഗിച്ച പാലോളി കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് കേരളത്തിൽ ന്യൂനപക്ഷ പദ്ധതികൾക്ക് സർക്കാർ രൂപം നൽകിയത്.
അവ ഒഴിവാക്കിയ സാഹചര്യത്തിൽ സാമൂഹ്യരംഗത്ത് സൃഷ്ടിക്കുന്ന അസന്തുലിതാവസ്ഥകൾ തുടങ്ങി ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ നാനാ വശങ്ങൾ ഐ.സി.എഫ് വെബിനാർ ചർച്ച ചെയ്യും. സഊദിയിലെ അഞ്ചു പ്രവിശ്യകളിൽ നടക്കുന്ന വെബിനാറുകളിൽ മത രാഷ്ട്രീയ മാധ്യമ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിലെ പ്രമുഖർ സംബന്ധിക്കും.
കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എൻ അലി അബ്ദുല്ല സെൻട്രൽ പ്രവിശ്യയിലും സിറാജ് ദിനപത്രം ന്യൂസ് എഡിറ്റർ മുസ്തഫ പി എറക്കൽ മക്ക പ്രവിശ്യയിലും എസ് വൈ എസ് സംസ്ഥാന വൈ: പ്രസിഡന്റ് ഡോ: മുഹമ്മദ് കുഞ്ഞു സഖാഫി മദീന പ്രവിശ്യയിലും എസ് വൈ എസ് സെക്രട്ടറി മുഹമ്മദ് സ്വാദിഖ് വെളിമുക്ക് കിഴക്കൻ പ്രവിശ്യയിലും എസ് വൈ എസ് കോഴിക്കോട് ജില്ലാ സെക്രട്ടറി മുഹമ്മദലി കിനാലൂർ അസീർ പ്രവിശ്യയിലും നേതൃത്വം നൽകും.
ഗൾഫ് കൗൺസിൽ സെക്രട്ടറി ശരീഫ് കാരശ്ശേരി, നാഷണൽ പ്രസിഡന്റ് സയ്യിദ് ഹബീബ് അൽ ബുഖാരി, സെക്രട്ടറി ബഷീർ എറണാകുളം, നിസാർ കാട്ടിൽ, ഉമർ സഖാഫി മൂർക്കനാട്, മുജീബ് എ ആർ നഗർ തുടങ്ങിയവർ സംബന്ധിക്കും.
സഊദി വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകുക




