ദമാം: രാജ്യത്തെ സ്വകാര്യ മേഖലയിലെ ഉന്നത തസ്തികകളിൽ സഊദിവൽക്കരണം നടത്താൻ ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി ഇതേ കുറിച്ച് പഠനം നടത്താൻ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നീക്കം തുടങ്ങി. ‘പരിഷ്‌കരിച്ച നിതാഖാത്ത്’ എന്ന ശീർഷകത്തിൽ അശ്ശർഖിയ ചേംബർ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച ശിൽപശാലയിൽ സംസാരിക്കവേ മന്ത്രാലയത്തിലെ തൊഴിൽ നയങ്ങൾക്കായുള്ള അസിസ്റ്റന്റ് അണ്ടർസെക്രട്ടറി അഹമ്മദ് അശ്ശർഖിയാണു ഇക്കാര്യം അറിയിച്ചത്.
സ്വകാര്യ കമ്പനികളിലെ ഉന്നത തസ്തികകൾ സഊദിവൽക്കരിക്കുന്നതിൽ സന്തുലിതാവസ്ഥ പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മതിയായ കഴിവുകളും യോഗ്യതകളുമുള്ള സ്വദേശികളുടെ ലഭ്യത കണക്കിലെടുക്കാതെ തിരക്കിട്ട് ഉന്നത തസ്തികകൾ സഊ ദിവൽക്കരിക്കാൻ കഴിയില്ലെന്നും പരിചയസമ്പത്തും അറിവുകളും പടിപടിയായി ആർജിക്കാൻ സ്വദേശി ജീവനക്കാർക്ക് അവസരമൊരുക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




