കരിപ്പൂർ: സഊദിയിലേക്ക് ഏതോപ്യ വഴി യാത്രക്കൊരുങ്ങിയ നിരവധി പേരുടെ യാത്ര മുടങ്ങി. ഒമാൻ വഴി ഏതോപ്യയിലേക്ക് യാത്ര പോകാനായി ഒരുങ്ങിയെത്തിയ നൂറിലധികം വരുന്ന യാത്രക്കാർക്കാണ് യാത്ര മുടങ്ങിയത്. കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ ഇവർക്ക് അവസാനം വീടുകളിലേക്ക് തിരിച്ചു പോകേണ്ടി വന്നു. ഓൺ അറൈവൽ വിസ ലഭിക്കുമെന്നതിനാൽ ആ നിലക്ക് ഏതോപ്യയിൽ ഇറങ്ങാനായി യാത്രക്കൊരുങ്ങിയവരാണ് പെട്ടത്. ഏതായാലും നാട്ടിൽ നിന്ന് വിമാനം കയറും മുമ്പ് വിവരം അറിഞ്ഞതിൽ ആശ്വസിക്കുകയാണ് ഇവർ. അല്ലെങ്കിൽ ഇവർക്ക് മറ്റു നിരവധി ദുരിതങ്ങൾ നേരിടേണ്ടി വന്നിരുന്നേനെ.
ഇന്ന് രാവിലെ സലാം എയറിൽ ഒമാൻ വഴി ഏതോപ്യയിലേക്ക് യാത്ര തിരിക്കാനായി ഒരുങ്ങിയെത്തിയ പ്രവാസികളാണ് കരിപ്പൂരിൽ വിമാനത്താവളത്തിൽ എത്തിയ ശേഷം തിരിച്ചു പോയത്. ഇന്ന് രാവിലെ ആറരക്ക് കരിപ്പൂരിൽ നിന്ന് യാത്ര തിരിക്കുന്ന ഇവർ 08:30 നു മസ്ക്കറ്റിൽ എത്തി അവിടെ നിന്ന് 09:10 നു പുറപ്പെട്ടു ഏതോപ്യയിലെ അഡിസ് അബാബ വിമാനത്താവളത്തിൽ ഇറങ്ങി അവിടെ 14 ദിവസത്തെ ക്വാറന്റൈൻ കഴിഞ്ഞ് ജൂലൈ നാലിന് വൈകുന്നേരം 04:10 നു പുറപ്പെട്ടു രാത്രി 09:20 നു മസ്കറ്റിൽ ഇറങ്ങി രാത്രി 10:55 നു പുറപ്പെട്ടു റിയാദിൽ ഇറങ്ങേണ്ടവരാണ് തിരിച്ചു പോകേണ്ടി വന്നത്. ഇനി എന്താണെന്ന മാർഗം അന്വേഷിക്കുകയാണിവർ.
ഏതോപ്യയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഓൺ അറൈവൽ വിസ നിർത്തി വെച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ട്രാവൽസ് വൃത്തങ്ങൾ പറയുന്നത്. നിലവിൽ ഖത്തർ എയർലൈൻസ് ഏതോപ്യയിലേക്ക് സാധാരണ സർവ്വീസ് ആണ് നടത്തുന്നത്. അതിനാൽ അവർ നേരത്തെ തന്നെ ഇത് ക്യാൻസൽ ചെയ്തിരുന്നു. എന്നാൽ, ചാർട്ടഡ് സർവ്വീസ് ആയതിനാൽ സലാം എയർ ഓൺ അറൈവൽ വിസ ലഭിക്കുമെന്ന ഉറപ്പ് കിട്ടുന്നതിനായി ശ്രമം നടത്തിയിരുന്നു. പക്ഷെ, ശ്രമം വിജയിക്കാതായതോടെ സർവ്വീസ് നിർത്തി വെക്കുകയായിരുന്നു. നിലവിൽ ഏതോപ്യയിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് ഓൺ അറൈവൽ വിസ നിർത്തിയതെന്നും തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും പഴയ നിലയിലേക്ക് കാര്യങ്ങൾ എത്തിച്ചേരുമെന്നും ട്രാവൽസ് വൃത്തങ്ങൾ പറയുന്നു. ഒരാഴ്ചക്കുള്ളിൽ തന്നെ നിലവിലെ അവസ്ഥ മാറുമെന്നുമാണ് ഇവരുടെ നിലപാട്.
വീഡിയോ
സഊദി വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകുക




