റിയാദ്: കൊവിഡ് മൂലം ഈ വർഷവും രാജ്യത്തിന് പുറത്തുനിന്നുള്ള തീർഥാടകരെ ഹജ്ജ് ചെയ്യാൻ അനുവദിക്കേണ്ടതില്ലെന്ന സഊദി അറേബ്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഇന്ത്യ. ഈ വർഷം ഹാജിമാരെ അയക്കാൻ ഇന്ത്യ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ടെന്നും എന്നാൽ സഊദി തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നും കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്‌വി പറഞ്ഞു.
“ഈ വർഷത്തെ ഹജ്ജിനുള്ള എല്ലാ ക്രമീകരണങ്ങളും ഞങ്ങൾ നടത്തിയിരുന്നു. സഊദി അറേബ്യയുടെ തീരുമാനത്തിനായി കാത്തിരിക്കുകയായിരുന്നു. ഞങ്ങൾ അവരുടെ തീരുമാനത്തിനൊപ്പമാണ്,” നഖ്‌വി വാർത്താ ഏജൻസിയോട് പറഞ്ഞു.
രണ്ടു ദിവസം മുമ്പാണ് വിദേശ ഹാജിമാരെ ഈ വർഷം അനുവദിക്കേണ്ടതില്ലെന്ന തീരുമാനം സഊദി ഹജ് ഉംറ മന്ത്രാലയം പ്രഖ്യാപിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊവിഡ് ഇപ്പോഴും പലവിധത്തിൽ കണ്ടു വരുന്നതിനെ തുടർന്നാണ് സഊദി അറേബ്യ ഇത്തരമൊരു തീരുമാനം കൈകൊണ്ടത്. തീരുമാനത്തെ വിവിധ ലോക നേതാകളും പണ്ഡിതന്മാരും സ്വാഗതം ചെയ്തു.




