കാഠ്‌മണ്ഡു: നേപ്പാൾ സർക്കാർ നേരത്തെ പ്രഖ്യാപിച്ച വിമാന വിലക്ക് ഈ മാസം 31 വരെ നീട്ടി. ഈ മാസം പതിനാല് വരെയാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. ഇത് അവസാനിക്കാനിരിക്കെയാണ് നേപ്പാൾ സർക്കാർ തീരുമാനം പുനഃപരിശോധിച്ച് ഈ മാസം 31 വരെ നീട്ടിയത്. അന്താരാഷ്ട്ര ഷെഡ്യൂൾ ഫ്ലൈറ്റുകളുടെ സസ്പെൻഷൻ കാലയളവ് 2021 മെയ് 31 വരെ നീട്ടിയതായി നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎൻ) പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു. അതേസമയം, എയർ ബബ്ൾ കരാർ നില നിൽക്കുന്നതിനാൽ കാഠ്മണ്ഡുവിനും ന്യൂഡൽഹിക്കും ഇടയിൽ ആഴ്ചയിൽ രണ്ട് വിമാനങ്ങൾ സർവ്വീസ് നടത്തും. നേപ്പാൾ എയർലൈൻസും എയർ ഇന്ത്യയും ഓരോ ഫ്ലൈറ്റ് വീതം സർവീസുകളാണ് തുടരുക.
ഇതോടെ, നേപ്പാളിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ യാത്ര പൂർണ്ണമായും അനിശ്ചിതത്വത്തിലായി. നിരവധി ഇന്ത്യക്കാരാണ് സഊദി യാത്രക്കിടെ ഇവിടെ കുടുങ്ങി കിടക്കുന്നത്. ഇവരെ സഊദിയിലെത്തിക്കാൻ നടപടികൾ കൈകൊള്ളണമെന്ന ആവശ്യം ശക്തമായി ഉയർന്നെങ്കിലും ഇത് വരെ ഇന്ത്യൻ അധികൃതർ ചെവികൊണ്ടിട്ടില്ല. ഇവർക്ക് അനുകൂലമായി എന്തെങ്കിലും ഒരു തീരുമാനത്തിനായി നയതന്ത്ര തലത്തിൽ നടത്തണമെന്ന ആവശ്യം ഉയർന്നു കഴിഞ്ഞു.
നേരത്തെ, മെയ് 6 അർദ്ധരാത്രി മുതൽ മെയ് 14 വരെ ഡൽഹിയിൽ നിന്ന് ആഴ്ചയിൽ രണ്ട് വിമാനങ്ങൾ ഒഴികെയുള്ള എല്ലാ അന്താരാഷ്ട്ര വിമാനങ്ങളും നിർത്തിവയ്ക്കാൻ നേപ്പാൾ സർക്കാർ തീരുമാനിച്ചിരുന്നു. മെയ് 3 അർദ്ധരാത്രി മുതൽ എല്ലാ ആഭ്യന്തര വിമാനങ്ങളും നിർത്താൻ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ക്രൈസിസ് മാനേജുമെന്റ് സെന്റർ (സിസിഎംസി) ശുപാർശ പ്രകാരമാണ് തീരുമാനം കൈകൊണ്ടിരുന്നത്.
കൂടുതൽ സഊദി വാർത്തകൾക്കും, പ്രധാന ഗൾഫ് വാർത്തകൾക്കും ഗ്രൂപ്പിൽ അംഗമാകാം👇