Saturday, 27 July - 2024

അഴിമതിക്കേസ്; സഊദിയിൽ അഞ്ചു മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരടക്കം 241 പേർ അറസ്‌റ്റിൽ

റിയാദ്: സഊദിയയിൽ അഴിമതിക്കേസിൽ മന്ത്രാലയ ഉദ്യോഗസ്ഥരടക്കം 241 പേർ അറസ്റ്റിലായി. വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരടക്കമുള്ളവരെയാണ് അഴിമതിയിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ടതിനെ തുടർന്ന് അറസ്റ്റ് ചെയ്തതെന്നു അഴിമതി വിരുദ്ധ സമിതി (നസാഹ) അറിയിച്ചു. അഴിമതിക്കേസിൽ പിടിയിലായവരിൽ സ്വദേശികളെ കൂടാതെ ഏതാനും വിദേശികളും ഉൾപ്പെടും. ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, മുനിസിപ്പൽ, ഗ്രാമീണ, ഭവന കാര്യ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, മാനവ വിഭവശേഷി, സാമൂഹിക വികസനമന്ത്രാലയം തുടങ്ങി അഞ്ചു മന്ത്രാലയങ്ങളും സഊദി കസ്‌റ്റംസ്‌, സഊദി പോസ്റ്റ് തുടങ്ങി ഗവണ്മെന്റിന്റെ കീഴിലുള്ള സമിതികളിലെയും ഉദ്യോഗസ്ഥരാണ് പിടിയിലായതെന്ന് നസാഹ അറിയിച്ചു.

കൈക്കൂലി, അധികാര ദുർവിനിയോഗം, വ്യാജരേഖ ചമയ്ക്കൽ എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയ കുറ്റങ്ങൾ. കഴിഞ്ഞ മാസം അഴിമതി വിരുദ്ധ സമിതി (നസാഹ) നടത്തിയ 263 പരിശോധനാ റെയ്ഡുകളിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. 757 പേരുടെ പങ്കിനെക്കുറിച്ച് അന്വേഷണം നടത്തിയ ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതികളിൽ ഇവരെ കൈമാറും മുമ്പ് ചെയ്യുന്നതിന് മുമ്പ് നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയാണെന്ന് നസാഹ പറഞ്ഞു.

സാമ്പത്തികമോ ഭരണപരമോ കാര്യങ്ങളിൽ എന്തെങ്കിലും സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യാൻ കമ്മീഷൻ എല്ലാവരോടും ആവശ്യപ്പെട്ടു. ടോൾ ഫ്രീ നമ്പർ 980 നമ്പറിലോ www.nazaha.gov.sa വെബ്‌സൈറ്റ് മുഖേനയോ 980 @ nazaha.gov.sa ഇമെയിൽ വഴിയോ 0114420057 നമ്പറിലെ ഫാക്‌സ് വഴിയോ ആണ് വിവരങ്ങൾ കൈമാറേണ്ടത്.

 

Most Popular

error: