‘സംഘപരിവാറിനെതിരെ ഗ്രൗണ്ടിൽ ഇറങ്ങി പ്രതിരോധിക്കാൻ ലീഗ് കൂട്ടിയാൽ കൂടില്ല’; ചന്ദ്രിക പത്രത്തിനെതിരെ എ എ റഹീം

0
680

പാലക്കാട്: മുസ്‌ലിം ലീഗ് മുഖപത്രം ചന്ദ്രികയിലെ സിപിഐഎമ്മിനെതിരെയുള്ള വാര്‍ത്തയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീം എംപി. മുസ്‌ലിം ലീഗ് മുഖപത്രത്തിന് ഹാലിളകി നില്‍ക്കുകയാണെന്നും ജമാഅത്തെ ഇസ്‌ലാമിയും, എസ്ഡിപിഐ യും ലീഗിനെ ഹൈജാക്ക് ചെയ്തിരിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. സംഘപരിവാറിനെ പ്രതിരോധിക്കാന്‍ ലീഗിനാകില്ലെന്നും അദ്ദേഹം കുറിച്ചു.

ബാബരി മസ്ജിദ് തകര്‍ത്ത സമയത്ത് കോണ്‍ഗ്രസിനെതിരെ ലീഗ് ഒന്നും പറഞ്ഞില്ലെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ജാംബാവന്‍ പ്രസ്താവന ലീഗ് നേതാക്കള്‍ അറിഞ്ഞില്ലെന്നും റഹീം പരിഹസിച്ചു. മാറാട് കലാപ സമയത്തും ലീഗ് നിശബ്ദമായിരുന്നുവെന്നും അന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ ആര്‍എസ്എസ് ഭീഷണി വകവയ്ക്കാതെ കലാപം കത്തിക്കയറിയ പ്രദേശങ്ങളിലേയ്ക്ക് എത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘപരിവാര്‍ ഭീഷണികള്‍ക്ക് മുന്നില്‍ ലീഗ് എന്നും ‘അനുസരണയുള്ള’ വളര്‍ത്തു പൂച്ചകള്‍ മാത്രമായിരുന്നെന്നും എ എ റഹീം പരിഹസിച്ചു.

‘ചുവപ്പന്‍ പരസ്യ വര്‍ഗീയത’ എന്ന തലക്കെട്ടിലാണ് ചന്ദ്രികയില്‍ സിപിഐഎമ്മിനെതിരെയുള്ള വാര്‍ത്ത നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സുപ്രഭാതം, സിറാജ് പത്രങ്ങളില്‍ എല്‍ഡിഎഫ് നല്‍കിയ പരസ്യത്തിനുള്ള വിമര്‍ശനമാണ് ചന്ദ്രികയിലുള്ളത്. പാലക്കാട് വോട്ട് തേടി രണ്ട് പത്രങ്ങളില്‍ സിപിഐഎമ്മിന്റെ വര്‍ഗീയ പരസ്യമെന്നാണ് ചന്ദ്രിക വാര്‍ത്ത നല്‍കിയിരിക്കുന്നത്. അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ താമര ചിത്രം നല്‍കിയാണ് വാര്‍ത്തയെ ചന്ദ്രിക സമീപിച്ചിരിക്കുന്നത്. വര്‍ഗീയത പരത്തുന്ന പരസ്യം നല്‍കിയ സംഭവത്തില്‍ സിപിഐഎം നടപടികളില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകള്‍ ഉയര്‍ത്തി കാട്ടിയാണ് എല്‍ഡിഎഫ് ഇരു പത്രങ്ങളിലും പരസ്യം നല്‍കിയത്. സരിന്‍ തരംഗം എന്ന വലിയ തലക്കെട്ടിലുള്ള പരസ്യത്തില്‍ കൂടുതലായും പരാമര്‍ശിച്ചിട്ടുള്ളത് സന്ദീപ് വാര്യരെ പറ്റിയാണ്. സന്ദീപ് പല തവണയായി പറഞ്ഞ വിവിധ വര്‍ഗീയ പരാമര്‍ശങ്ങളാണ് പരസ്യത്തിലുള്ളത്. കശ്മീരികളുടെ കൂട്ടക്കൊല ആഹ്വാനം, സിഎഎ കേരളത്തില്‍ നടപ്പാക്കുമെന്ന് പറഞ്ഞുള്ള പോസ്റ്റുകള്‍, ഗാന്ധി വധം തുടങ്ങിയ വിഷയങ്ങളെ പറ്റിയുള്ള പരാമര്‍ശങ്ങളാണ് പരസ്യത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.