ഐപിഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി; ഗതാഗത കമ്മീഷണറെ മാറ്റി

0
1325

തിരുവനന്തപുരം: സംസ്ഥാനത്തെ ഐപിഎസ് തലപ്പത്ത് വൻ അഴിച്ചുപണി. ബെവ്ക്കോ എംഡിയായ എഡിജിപി യോഗേഷ് ഗുപ്തയെ വിജിലൻസ് ഡയറക്ടറാക്കി നിയമിച്ചു. ടി കെ വിനോദ് കുമാർ സ്വയം വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം.

വിനോദ് കുമാർ വിരമിക്കുമ്പോള്‍ യോഗേഷ് ഗുപ്ത ഡിജിപി തസ്തികളിലേക്ക് ഉയർത്തേണ്ടതായിരുന്നു.എന്നാല്‍, ബിഎസ്എഫ് മേധാവി സ്ഥാനത്തു നിന്നും കേരള കേഡറിലേക്ക് ഡിജിപി റാങ്കിലുള്ള നിധിൻ അഗർവാള്‍ മടങ്ങിവരുന്നതിനാൽ യോഗേഷ് ഗുപ്തയുടെ സ്ഥാനകയറ്റം ഇപ്പോള്‍ ഉണ്ടാകില്ല.

ബെവ്ക്കോ എംഡിയായി ഐജി ഹർഷിത അത്തല്ലൂരിയെ നിയമിച്ചു. ആദ്യമായാണ് ബെവ്ക്കോയുടെ തലപ്പത്ത് ഒരു വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെ നിയമിക്കുന്നത്. ഗതാഗത കമ്മീഷണറെയും മാറ്റി. മന്ത്രി കെ ബി ഗണേഷ് കുമാറുമായി ഏറെ നാളായി അഭിപ്രായ ഭിന്നത തുടരുന്ന എഡിജിപി എസ് ശ്രീജിത്തിനെ പൊലീസ് ആസ്ഥാനത്തേക്കാണ് മാറ്റിയത്. ഐജി എ അക്ബറാണ് പുതിയ ഗതാഗത കമ്മീഷണർ.

ഐജി സി എച്ച് നാഗരാജുവിനെ ക്രൈം ബ്രാഞ്ച് ഐജിയായി നിയമിച്ചു. തിരുവനന്തപുരം റെയ്ഞ്ച് ഡിഐജിയായി അജീതാ ബീഗത്തെ നിയമിച്ചു. കണ്ണൂർ റെയ്ഞ്ച് ഡിഐജി തോംസണ്‍ ജോസിനെ തൃശൂരിലേക്ക് നിയമിച്ചു. കണ്ണൂർ റെയ്ഞ്ചിൻെറ ചുമതലയുമുണ്ടാകും. ഡിഐജി ജയനാഥിനെ പൊലീസ് കണ്‍ട്രഷൻ കോർപ്പറേഷൻ എംഡിയായും നിയമിച്ചു.