മലപ്പുറത്ത് കുടുംബകോടതിക്ക് മുന്നില്‍ ഭാര്യയെ ഓട്ടോ ഇടിപ്പിച്ചു; പിന്നാലെ ഭാര്യാമാതാവിനെ വെട്ടി, മുടി മുറിച്ചു

0
2151

ഓട്ടോയില്‍ സൂക്ഷിച്ചിരുന്ന വെട്ടുകത്തിയും കഠാരയുമുപയോഗിച്ച് ആദ്യം മുടി മുറിച്ചിടുകയും പിന്നീട് വെട്ടുകയായിരുന്നു

മലപ്പുറം: കുടുംബകോടതിക്കുമുന്നിലിട്ട് ഭാര്യാമാതാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച് യുവാവ്. മാരകമായി മുറിവേറ്റ കാവനൂര്‍ ചെരങ്ങകുണ്ടില്‍ ശാന്ത(55) യെ മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. പോരൂര്‍ ചാത്തങ്ങോട്ടുപുറം കിഴക്കേക്കര വീട്ടില്‍ കെ.സി. ബൈജുമോനാണ് (28) ഭാര്യ ചെരങ്ങകുണ്ടില്‍ ദില്‍ഷ(34) യുടെ അമ്മ ശാന്തയെ വെട്ടുകത്തികൊണ്ട് വെട്ടിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

2016-ലാണ് ദില്‍ഷയും ബൈജുമോനും വിവാഹിതരായത്. ഇവര്‍ക്ക് രണ്ട് ആണ്‍കുട്ടികളുണ്ട്. ബൈജുമോന്‍ കൂലിപ്പണിക്കാരനാണ്. ഇരുവരും വര്‍ഷങ്ങളായി അകല്‍ച്ചയിലായിരുന്നു. കഴിഞ്ഞ വര്‍ഷം ദില്‍ഷ വിവാഹമോചനത്തിന് കേസ് കൊടുത്തു. അതിന്റെ ഭാഗമായുള്ള കൗണ്‍സലിങ്ങാണ് ചൊവ്വാഴ്ച കളക്ടറേറ്റ് വളപ്പിലെ കുടുംബകോടതിയില്‍ നടന്നത്.

തിരിച്ചുപോകുന്നതിനിടെ, ഓട്ടോയില്‍ വന്ന ബൈജുമോന്‍ ദില്‍ഷയെ ഇടിച്ചുവീഴ്ത്താന്‍ ശ്രമിച്ചു. നിലത്തുവീണ ദില്‍ഷയെ ആക്രമിക്കാന്‍ ശ്രമിക്കുമ്പോള്‍ അമ്മ ശാന്ത വന്ന് തടയുകയായിരുന്നു. അതോടെ ആക്രമണം അവര്‍ക്കുനേരേയായി.

ഓട്ടോയില്‍ സൂക്ഷിച്ചിരുന്ന വെട്ടുകത്തിയും കഠാരയുമുപയോഗിച്ച് ആദ്യം ശാന്തയുടെ മുടി മുറിച്ചിട്ടു. പിന്നീട് വെട്ടുകയായിരുന്നു. ബഹളം കേട്ട് ഓടിവന്നവര്‍ ബൈജുവിനെ പിടിച്ചുമാറ്റി. അഭിഭാഷകരും നാട്ടുകാരും ചേര്‍ന്ന് ഇയാളെ പിടിച്ചുവെച്ചു. പോലീസിനെ അറിയിക്കുകയും അവരെത്തി അറസ്റ്റ് ചെയ്ത് കൊണ്ടുപോകുകയുമായിരുന്നു. വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

മാരകമായ വെട്ടേറ്റ് രക്തം വാര്‍ന്ന ശാന്തയെ കോടതിയിലുണ്ടായിരുന്ന അഡ്വ. എ.കെ. ഷിബു തന്റെ കാറില്‍ കയറ്റി മലപ്പുറം താലൂക്ക് ആശുപത്രിയിലെത്തിച്ചു. മുറിവ് ഗുരുതരമായതിനാല്‍ പ്രാഥമികശുശ്രൂഷയ്ക്കുശേഷം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ശാന്തയെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ദില്‍ഷയുടെ പരിക്ക് ഗുരുതരമല്ല.