അഹമമ്മദാബാദ്: ഗുജറാത്തിൽ കുട്ടികളുള്‍പ്പടെ എട്ട് പേരുടെ ജീവനെടുത്ത് അപൂർവ വൈറസ് ബാധ. ഇതുവരെ 14 പേർക്ക് റിപ്പോർട്ട് ചെയ്ത ചന്ദിപുര വൈറസ് സബർകാന്ത, ആരവല്ലി, മഹിസാഗർ, മെഹ്സാന, രാജ്കോട്ട് ജില്ലകളിലാണ് രൂക്ഷമായിട്ടുള്ളത്.
ഗുജറാത്തിൽ നിന്നുള്ളവർ മാത്രമല്ല, രാജസ്ഥാനിൽ നിന്നുമുള്ള ഒരാൾ കൂടി വൈറസ് മൂലം മരിച്ചിട്ടുണ്ട്. സമ്പർകാന്ത, ഹിസാഗർ, രാജ്കോട്ട് തുടങ്ങിയ ജില്ലകളിലാണ് ചന്ദിപുര വൈറസ് ബാധയേറ്റുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വൈറസിനെക്കുറിച്ച് പഠിക്കാനും മുൻകരുതലുകളെടുക്കാനും പ്രത്യേക സംഘത്തെ സർക്കാർ നിയോഗിച്ചിട്ടുണ്ട്.
മരണസാധ്യത കൂടുതലുള്ള വൈറസുകളാണ് ചന്ദിപുര വൈറസ്. മഹാരാഷ്ട്രയിലെ ചന്ദിപ്പുര ഗ്രാമത്തിൽ ആദ്യമായി കണ്ടെത്തിയ വൈറസായതിനാലാണ് ഇത്തരത്തിലൊരു പേര് വന്നത്. കടുത്ത പനി, വയറു വേദന, ഛർദ്ദി എന്നിവയാണ് രോഗലക്ഷണങ്ങൾ. മണൽ ഈച്ചയുടെ കടി ഏൽക്കുന്നതിലൂടെയാണ് വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. കുട്ടികളെയാണ് ഇവ കൂടുതലായും ബാധിക്കുക.





