മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് ശേഷം പ്രധാനപ്പെട്ട നേതാക്കളുടെ രാജിയും അജിത് പവാറിന് തലവേദനയാകുന്നു. പാർട്ടിയുടെ ശക്തികേന്ദ്രമായ പിംപ്രി – ചിഞ്ച് വാഡ് മേഖലയിൽ പ്രധാനപ്പെട്ട നേതാവടക്കം നാല് പേർ രാജിവെച്ചു.
എൻസിപി അജിത് പവാർ പിംപ്രി – ചിഞ്ച് വാഡ് ഘടകത്തിന്റെ പ്രസിഡന്റ് അജിത് ഗഹ്‌വാനെ, യുവജനവിഭാഗം തലവൻ യഷ് സാനെ അടക്കം നാല് പേരാണ് കഴിഞ്ഞ ദിവസം രാജിവെച്ചത്. ഇവർ ശരത് പവാർ പക്ഷത്തേക്ക് പോകുമെന്നാണ് സൂചന. പാർട്ടി വിട്ടുപോയ നേതാക്കൾക് ഇനിയും തിരിച്ചുവരാൻ അവസരമുണ്ടെന്ന ശരത് പവാറിന്റെ പ്രസ്താവനയ്ക്ക് ശേഷമാണ് രാജി എന്നതും ശ്രദ്ധേയമാണ്.
നേരത്തെ ഈ മേഖലയിലെ പതിനാറോളം അജിത് പക്ഷ നേതാക്കൾ ശരത് പവറുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അവരിൽ കഴിഞ്ഞ ദിവസം രാജിവെച്ച പ്രസിഡന്റ് അജിത് ഗഹ്‌വാനെയടക്കം ഉണ്ടായിരുന്നു.
ഇവർ വരുന്ന ഇരുപതാം തീയതി ശരദ് പവാറിന്റെ സാന്നിധ്യത്തിൽ തന്നെ പക്ഷത്തിലേക്ക് ചേരുമെന്നാണ് സൂചന. ലോക്സഭാ തിരഞ്ഞെടുപ്പിൽ കനത്ത തോൽവി നേരിട്ടതോടെ സ്വന്തം മുന്നണിയിൽ നിന്ന് പോലും വിമർശനങ്ങളേൽക്കേണ്ടിവരുന്ന അജിത് പവാർ പക്ഷത്തിന് വലിയ ആഘാതമായിരിക്കുകയാണ് നേതാക്കളുടെ രാജി.