28 വര്‍ഷം താന്‍ അനുഭവിച്ചു, ഇനി വയ്യ; പരീക്ഷയ്‌ക്കെത്തിയപ്പോള്‍ നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് ഫാത്തിമ അസ്‌ല

0
2681

കൊച്ചി: പിജി എന്‍ട്രന്‍സ് പരീക്ഷയ്‌ക്കെത്തിയപ്പോള്‍ നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് ഫാത്തിമ അസ്‌ല. കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ പി ജി എന്‍ട്രന്‍സ് പരീക്ഷയ്ക്ക് പോയപ്പോള്‍ നേരിട്ട ദുരനുഭവമാണ് ഫാത്തിമ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്. എല്ലുകള്‍ നുറുങ്ങുന്ന രോഗമായ ഓസ്റ്റിയോ ജനസിസ് ഇംപെര്‍ഫെക്റ്റ എന്ന രോഗത്തെ അതിജീവിച്ച് ഡോക്ടറായ ഫാത്തിമ അസ്ല മലയാളികള്‍ക്ക് സുപരിചിതയാണ്. ജൂണ്‍ ആറാം തീയതിയായിരുന്നു പരീക്ഷ.

‘മൂന്നാം നിലയിലായിരുന്നു പരീക്ഷാ ഹാള്‍. പരിമിതികള്‍ ഉണ്ടായിട്ടും പരാതിയൊന്നും പറഞ്ഞില്ല. ഭര്‍ത്താവ് ഫിറോസ് എന്നെ എടുത്ത് മൂന്നാം നില വരെ നടന്നുകയറി എക്‌സാം ഹാളില്‍ എത്തിച്ചു. കാലിന് പരിമിതിയുള്ളതിനാല്‍ ചെരുപ്പ് ഉപയോഗിക്കാതെ നടക്കാന്‍ കഴിയില്ല. എക്‌സാം ഹാളിലേക്ക് ഭര്‍ത്താവിന് പ്രവേശനം അനുവദിക്കാന്‍ കഴിയില്ലെന്ന് അധികൃതര്‍ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ആ നിര്‍ദേശവും അനുസരിച്ച് വാക്കര്‍ ഉപയോഗിച്ച് ഹാളിലേക്ക് നടന്നു.

അകത്തേക്ക് കയറിയപ്പോഴാണ് നാലോ അഞ്ചോ സ്റ്റെപ്പിന് താഴെയാണ് എന്‍റെ സീറ്റ് എന്ന് അറിയുന്നത്. വാക്കര്‍ ഉപയോഗിച്ച് അവിടേക്ക് എത്താന്‍ കഴിയില്ലെന്ന് തുറന്നു പറഞ്ഞു. നിരപ്പായ സ്ഥലത്ത് മാത്രയെ വാക്കര്‍ ഉപയോഗിച്ച് നടക്കാന്‍ കഴിയൂ. ഭര്‍ത്താവിനെ അകത്തേക്ക് സഹായത്തിന് വിളിക്കട്ടെയെന്ന് ചോദിച്ചപ്പോഴും അനുവദിച്ചില്ല. പകരം അവര്‍ എന്നെ സീറ്റിലേക്ക് എടുത്ത് ഇരുത്തി.

അതില്‍ ഞാന്‍ ഒട്ടും കംഫര്‍ട്ടബിള്‍ അല്ലായിരുന്നു. നട്ടെല്ലില്‍ പ്ലേറ്റ് ഇട്ടിട്ടുണ്ട്. തൂക്കിയെടുത്ത് വെച്ചതില്‍ അവരെ കുറ്റപ്പെടുത്തുന്നതല്ല. വീണാല്‍ പൊട്ടാവുന്ന അസ്ഥിയുമായാണ് ഞാന്‍ ഈ കണ്ട പടികളെല്ലാം കയറിയെത്തിയത്. അത്ര സൂക്ഷിച്ചാണ് ഓരോ അടിയും എടുത്തുവയ്ക്കുന്നത്.

പരീക്ഷ തുടങ്ങുമ്പോള്‍ മുതല്‍ വേദന വന്നുതുടങ്ങിയിരുന്നു. നോണ്‍ ഡിസേബിള്‍ കുട്ടികള്‍ പരീക്ഷ എഴുതാന്‍ എടുത്ത സമയം മാത്രമാണ് ഞാന്‍ ഉപയോഗിച്ചത്. എക്‌സാം കഴിഞ്ഞപ്പോഴും ഭര്‍ത്താവിനെ അകത്തേക്ക് കയറ്റിയില്ല. എന്റെ ബുദ്ധിമുട്ടുകളെല്ലാം അവരെ അറിയിച്ചിട്ടും പുറത്തേക്ക് പോകാനോ ഭർത്താവിനെ അകത്തേക്കക്ക് വിളിക്കാനോ അവര്‍ സമ്മതിച്ചില്ല. നിയമത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.

40 മിനുറ്റ് വീണ്ടും ഇരുന്നു. പരീക്ഷാഹാളില്‍ ഞാന്‍ നേരിടേണ്ടി വന്ന ഇമോഷണല്‍, ഫിസിക്കല്‍ ട്രോമ വളരെ വലുതായിരുന്നു. ഡിസേബിള്‍ഡ് ഫ്രണ്ട്‌ലി അല്ലാത്ത കെട്ടിടം ആണെന്ന് റിപ്പോര്‍ട്ട് ചെയ്തുവെന്നാണ് അധികൃതര്‍ ഇതിനോട് മറുപടി തന്നത്. മെഡിക്കല്‍ നെഗ്ലിജന്‍സ് നേരിട്ടു. എനിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ വേദന ഞാന്‍ തന്നെയല്ലേ സഹിക്കേണ്ടത്.’ ഫാത്തിമ സോഷ്യല്‍മീഡിയയിലൂടെ പ്രതികരിച്ചു. ഇതിനെതിരെ മുന്നോട്ട് പോകുമെന്നും ഫാത്തിമ പറഞ്ഞു. 28 വര്‍ഷം താന്‍ അനുഭവിച്ചു. ഇനി വയ്യെന്നും ഫാത്തിമ പറയുന്നു.