അമ്മയുടെ കാമുകന്റെ ക്രൂര മര്‍ദ്ദനം, ഒരു വയസുകാരന്‍ ഹൃദയസ്തംഭനം മൂലം മരിച്ചു

0
2132

ഒഹായോ: മര്‍ദ്ദനമേറ്റ ഒരു വയസുകാരന്‍ ഹൃദയസ്തംഭനം മൂലം മരിച്ചു. അമേരിക്കയിലെ ഒഹായോയിലാണ് സംഭവം. കുഞ്ഞിന്റെ അമ്മയുടെ കാമുകനാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്ന് പൊലീസ് അറിയിച്ചു. ഒരു വയസുകാരനായ കരീം കെയ്തയെ വീടിനുള്ളില്‍ ബോധമറ്റ നിലയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ 23കാരന്‍ എഡ്‌വാര്‍ഡ് മുറെയെ പൊലീസ് അറസ്റ്റ് ചെയ്തു.

മെയ് ഒന്നിനാണ് കുഞ്ഞ് കൊലചെയ്യപ്പെട്ടതെന്ന് ഹാമില്‍ട്ടന്‍ കണ്‍ട്രി പ്രോസിക്യൂട്ടിങ് അറ്റോണി മെലീസ പവേര്‍സ് അറിയിച്ചു. ക്രൂര മര്‍ദ്ദനമാണ് കുഞ്ഞിന് നേരെയുണ്ടായതെന്നാണ് പരിശോധിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. കുഞ്ഞിന്റെ വാരിയെല്ല് തകര്‍ന്നിരുന്നു. മാത്രമല്ല കണ്ണിനും കരളിനുമുള്‍പ്പടെ പരിക്കേറ്റിരുന്നുവെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മസ്തിഷ്‌ക വീക്കവും ആന്തരിക രക്തസ്രാവവും ഉണ്ടായിട്ടുണ്ട്.

പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ മുറിയില്‍ കൊണ്ടുപോയി കിടത്തുക മാത്രമാണ് ചെയ്തതെന്നാണ് എഡ്‌വാര്‍ഡ് പൊലീസിനോട് പറഞ്ഞത്. ക്ഷീണം കാരണം കുട്ടി ഭക്ഷണം കഴിച്ചിരുന്നില്ലെന്നും കുറച്ചു നിമിഷങ്ങള്‍ കുട്ടിക്കൊപ്പം മുറിയില്‍ ചെലവഴിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ഇയാളുടെ വാദം.

എന്നാല്‍ കുട്ടിക്ക് പരിക്കേറ്റത് എങ്ങനെയെന്നതില്‍ വ്യക്തമായ വിശദീകരണം നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. കുഞ്ഞിനെ ആക്രമിച്ചതിനും കുഞ്ഞിന്റെ സുരക്ഷയ്ക്ക് ഭംഗം വരുത്തി അപകടപ്പെടുത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് എഡ്‌വാര്‍ഡിനെതിരെ കേസെടുത്തിരിക്കുന്നത്.