വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉംറ സർവ്വീസ് പുനഃസ്ഥാപിച്ചു, ഇന്ത്യയിൽ നിന്ന് നേരിട്ട് അനുമതിയില്ല

0
3719

റിയാദ്: വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർത്ഥാടനം സഊദി അറേബ്യ പുനഃസ്ഥാപിച്ചു. ഇന്ത്യ ഉൾപ്പെടെ സഊദിയിലേക്ക് നേരിട്ട് വിമാന സർവ്വീസ് ഇല്ലാത്ത രാജ്യങ്ങൾക്ക് നേരിട്ട് അനുമതി നൽകിയിട്ടില്ല. ഇവ ഒഴികെയുള്ള രാജ്യങ്ങളിൽ നിന്നാണ് തീർത്ഥാടകരെ അനുവദിക്കുക. വിലക്കുള്ള രാജ്യങ്ങളൊഴികെയുള്ള രാജ്യങ്ങളിലെ ഉംറ തീർത്ഥാടകർക്ക് മുഹറം ഒന്ന് മുതൽ പ്രവേശനം നൽകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

നിലവിൽ ഇന്ത്യ, പാകിസ്ഥാൻ, ഇൻഡോനേഷ്യ, ഈജിപ്ത്, തുർക്കി, അർജന്റീന, ബ്രസീൽ, സൗത്ത് ആഫ്രിക്ക, ലബനോൻ തുടങ്ങിയ രാജ്യങ്ങളാണ് നിലവിൽ നേരിട്ട് സഊദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങൾ. ഇവ ഒഴികെയുള്ള മുഴുവൻ രാജ്യങ്ങളിൽ നിന്നും തീർത്ഥാടകരെ സഊദി അറേബ്യ നേരിട്ട് സ്വീകരിക്കും.

സഊദി അംഗീകരിച്ച കൊവിഡ് വാക്സിൻപൂർണമായും സ്വീകരിച്ചവർക്ക് മാത്രമാണ് അനുമതി നൽകുക. പതിനെട്ടു വയസിനു താഴെയുള്ളവർക്ക് അനുമതി നൽകുകയില്ല. സഊദി ഹജ്ജ് ഉംറ മന്ത്രാലയത്തിന് കീഴിലുള്ള അംഗീകൃത ഉംറ ഏജൻസികൾ മുഖേനയാണ് തീർത്ഥാടകർക്ക് അനുമതി നൽകുക.