റിയാദ്: മക്ക മസ്ജിദുൽ ഹറമിൽ റമദാനിൽ 25,000 പുതിയ പരവതാനികൾ വിരിച്ചതായി ഇരുഹറം മസ്ജിദുകളുടെ കാര്യങ്ങളുടെ ജനറൽ അതോറിറ്റി വക്താവ് തിങ്കളാഴ്ച പറഞ്ഞു. എല്ലാ വൈകുന്നേരങ്ങളിലും തറാവീഹ് നമസ്‌കരിക്കാൻ വിശ്വാസികൾ പള്ളിയിലേക്ക് ഒഴുകിയത്തുന്നുണ്ട്.
മസ്ജിദിനുള്ളിൽ 50 ശരീരഅംഗ ശുചീകരണ ഇടങ്ങളും (വുദു) തിരുമുറ്റത്ത് 3,000 ശുചിമുറി സൗകര്യവും ലഭ്യമാണെന്നു വക്താവ് കൂട്ടിച്ചേർത്തു. 15,000 സംസം കണ്ടെയ്‌നറുകളും 150 സംസം വാട്ടർ സ്റ്റേഷനുകളും നോമ്പിന് മുമ്പും ശേഷവും വിശ്വാസികളുടെ ദാഹം ശമിപ്പിക്കാൻ പള്ളിക്ക് ചുറ്റും ക്രമീകരിച്ചിട്ടുണ്ട്.
പള്ളി ഒരു ദിവസം 10 തവണ കഴുകി അണുവിമുക്തമാക്കാറുണ്ടെന്ന് വക്താവ് മഹർ ബിൻ മാൻസി അൽ സഹ്‌റാനി കൂട്ടിച്ചേർത്തു. സന്ദർശകരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാൻ 4,000 ഇനം ഉപകരണങ്ങളും യന്ത്രങ്ങളും ഉപയോഗിക്കുന്നു. കൂടാതെ സുഖകരമായ അന്തരീക്ഷം ഉറപ്പാക്കാൻ 3,000 ലീറ്റർ ഗുണനിലവാരമുള്ള എയർ-ഫ്രഷ്നറുകളും ഉപയോഗിക്കുന്നു.





