മോഡി ഖത്തറില്‍; ആ കരാര്‍ സാധ്യമാകുമോ? ഉറ്റു നോക്കി രാജ്യം, നാവികരെ മോചിപ്പിച്ചതിന് ശേഷമുള്ള സന്ദര്‍ശനത്തില്‍ പ്രതീക്ഷകളേറെ

0
1467

ദോഹ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തറിലെത്തി. ചാരവൃത്തി ആരോപിച്ച് എട്ട് മുന്‍ നാവിക സേനാംഗങ്ങളെ വെറുതെ വിട്ടതിന് പിന്നാലെയാണ് മോദി ഖത്തറിലെത്തുന്നത്. ബുധനാഴ്ച രാത്രി മോദി ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ വിമാനമിറങ്ങി. നരേന്ദ്ര മോദിയെ ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സോള്‍ട്ടാന്‍ ബിന്‍ സാദ് അല്‍ മുറൈഖി വിമാനത്താവളത്തില്‍ സ്വീകരിച്ചു.

ദ്വിദിന സന്ദര്‍ശനത്തില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചര്‍ച്ച നടത്തും. ഖത്തറുമായുള്ള ചരിത്രപരവും ആഴത്തില്‍ വേരൂന്നിയതുമായ ബന്ധത്തിന് ഒരു പൂര്‍ത്തീകരണം നല്‍കുന്നു എന്നും ഉഭയകക്ഷി പങ്കാളിത്തം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ഖത്തര്‍ നേതൃത്വവുമായി വിപുലമായ ചര്‍ച്ചകള്‍ നടക്കുമെന്നും വിദേശകാര്യ മന്ത്രാലയം (എംഇഎ) വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.

ദോഹയില്‍ വിമാനമിറങ്ങിയ ശേഷം മോദി ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയുമായി കൂടിക്കാഴ്ച നടത്തുകയും വ്യാപാരം, നിക്ഷേപം, ഊര്‍ജം, ധനകാര്യം തുടങ്ങിയ മേഖലകളില്‍ ഉഭയകക്ഷി സഹകരണം വിപുലീകരിക്കുന്നത് സംബന്ധിച്ച് ഫലപ്രദമായ ചര്‍ച്ചകള്‍ നടത്തിയെന്നും ജയ്സ്വാള്‍ പറഞ്ഞു. ഖത്തര്‍ പ്രധാനമന്ത്രിയുമായി ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം വര്‍ധിപ്പിക്കുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്തു എന്ന് മോദി പറഞ്ഞു.

ദോഹയിലെ ഇന്ത്യന്‍ സമൂഹത്തില്‍ നിന്ന് തനിക്ക് അസാധാരണമായ സ്വീകരണമാണ് ലഭിച്ചതെന്ന് പിന്നീട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. യു എ ഇയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് മോദി ഖത്തറിലെത്തി. 2016 ലാണ് പ്രധാനമന്ത്രി അവസാനമായി ഖത്തര്‍ സന്ദര്‍ശിച്ചത്. 2015 ല്‍ ഖത്തര്‍ അമീര്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. 2023-ല്‍, ഇന്ത്യയും ഖത്തറും തമ്മിലുള്ള സമ്പൂര്‍ണ്ണ നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 50 വര്‍ഷം പിന്നിട്ടിരുന്നു.

ചാരവൃത്തി ആരോപിച്ച് 18 മാസത്തോളം തടങ്കല്‍ കേന്ദ്രത്തില്‍ തടവില്‍ കഴിഞ്ഞിരുന്ന എട്ട് നാവിക സേനാംഗങ്ങളെ മോചിപ്പിച്ചത് ഇന്ത്യയുടെ നയതന്ത്ര വിജയമായി കണക്കാക്കിയിരുന്നു. ഈ അവസരത്തില്‍ പ്രധാനമന്ത്രി മോദിയുടെ ഖത്തര്‍ സന്ദര്‍ശനത്തിന് വലിയ പ്രാധാന്യമുണ്ട്. ‘അന്ന് പോയത് ആ രണ്ട് കാര്യത്തിന്
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം നിലവില്‍ ഏകദേശം 20 ബില്യണ്‍ യുഎസ് ഡോളറാണ്. അടുത്ത കാലത്തായി ഖത്തര്‍ ഇന്ത്യയിലെ വിവിധ മേഖലകളില്‍ ഒരു പ്രധാന നിക്ഷേപക രാജ്യമായി ഉയര്‍ന്നുവന്നിരുന്നു. ഖത്തറില്‍ നിന്നുള്ള എല്‍എന്‍ജി ഇറക്കുമതി 2048 വരെ നീട്ടുന്നതിനുള്ള മള്‍ട്ടി-ബില്യണ്‍ ഡോളര്‍ കരാറില്‍ ഒപ്പുവെക്കാനും സാധ്യതയുണ്ട്. പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡും ഖത്തര്‍ എനര്‍ജിയും തമ്മില്‍ ഗോവയിലെ ബെതുളില്‍ നടക്കുന്ന ഇന്ത്യ എനര്‍ജി വീക്കില്‍ കരാര്‍ ഒപ്പിടും.