17 ദിവസത്തിന് ശേഷം സിൽക്യാര രക്ഷാദൗത്യം വിജയം; 10 പേർ പുറത്തെത്തി, ആംബുലൻസുകൾ തയാർ, ആശുപത്രികൾ സജ്ജം

0
2070

ഉത്തരകാശി: 17 ദിവസം മരണത്തെ മുഖാമുഖം കണ്ടുള്ള ഒറ്റപ്പെടലിനും ആശങ്കകള്‍ക്കും ഒടുവില്‍ രാജ്യത്തിന്റെയാകെ പ്രാര്‍ഥന സഫലമാക്കി സിൽക്യാര രക്ഷാദൗത്യം വിജയം. ടണലില്‍ കുടുങ്ങിയ 41 തൊഴിലാളികളിൽ 10 പേരെ പുറത്തെത്തിച്ചു. അവശിഷ്ടങ്ങളുടെ തുരക്കൽ അവസാനിച്ചു. ആദ്യ ആംബുലൻസ് തുരങ്കത്തിനുള്ളിലേക്ക് പ്രവേശിച്ചു. ദൗത്യം വിജയകരമെന്ന് അധികൃതർ അറിയിച്ചു.

തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള സ്ട്രെച്ചറുകളുമായി ദുരന്തനിവാരണ സേനാംഗങ്ങൾ തുരങ്കത്തിന് അകത്തേക്ക് കയറി. കരസേനാംഗങ്ങളും ദുരന്ത നിവാരണ സേനാംഗങ്ങളും കുഴലിലൂടെ തൊഴിലാളികള്‍ക്ക് അരികിലെത്തി ഓരോരുത്തരെയായി പുറത്തെത്തിക്കുകയായിരുന്നു. ഉടന്‍ മെഡിക്കല്‍ പരിശോധന നടത്തിയ ശേഷം ആംബുലന്‍സില്‍ ആശുപത്രിയിലേക്കു കൊണ്ടുപോകും.

യന്ത്രങ്ങൾ ഉപയോഗിക്കാതെ തുരങ്കത്തിലെ അവശിഷ്ടങ്ങൾ നീക്കിയാണ് തൊഴിലാളികളെ പുറത്തെത്തിച്ചത്. തുരങ്ക നിർമാണ കമ്പനിയിലെ തൊഴിലാളികളാണ് അവശിഷ്ടം നീക്കിയത്. ഇന്ന് ആറു മീറ്ററോളം അവശിഷ്ടം നീക്കി. ഇന്ത്യൻ സൈന്യം സ്ഥലത്തുണ്ടായിരുന്നെങ്കിലും സേവനം ഉപയോഗപ്പെടുത്തിയില്ല. സൈന്യത്തിന്റെ സേവനം ഉപയോഗപ്പെടുത്തിയിരുന്നെങ്കിൽ കൂടുതൽ വേഗത്തിൽ തൊഴിലാളികളെ പുറത്തെത്തിക്കാൻ കഴിയുമായിരുന്നെന്നും മലയാളി രഞ്ജിത്ത് ഇസ്രയേൽ പറഞ്ഞു.

തുരങ്കത്തിൽ കുടുങ്ങിയവരുടെ ബന്ധുക്കളോട് തയാറായിരിക്കാൻ രക്ഷാപ്രവർത്തകർ നിർദേശം നൽകിയിരുന്നു. ‘അവരുടെ വസ്ത്രങ്ങളും ബാഗുകളും തയാറാക്കി വയ്ക്കൂ’ എന്നാണ് അധികൃതർ തുരങ്കത്തിനു പുറത്ത് കാത്തുനിൽക്കുന്ന ബന്ധുക്കളോട് പറഞ്ഞത്. പുറത്തെത്തിച്ച ഉടനെ തന്നെ തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റുമെന്നും അറിയിച്ചു. തൊഴിലാളികളെ കാണാനായി ക്ഷമയോടെ കാത്തിരിക്കുകയാണ് ബന്ധുക്കൾ.

അതേസമയം മലയുടെ മുകളിൽനിന്ന് താഴേക്ക് കുഴിക്കുന്ന ജോലിയും പുരോഗമിക്കുന്നുണ്ട്. 86 മീറ്റർ കുഴിക്കേണ്ടതിൽ 40 ശതമാനം പൂർത്തിയായി. 36 മീറ്റർ ഇതുവരെ കുഴിക്കാനായെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി മെംബർ ലഫ്റ്റനന്റ് ജനറൽ (റിട്ട.) സയീദ് അത ഹസ്നൈൻ പറഞ്ഞു. തുരങ്കത്തിലൂടെ കുഴൽ കടത്താനുള്ള ശ്രമം പരാജയപ്പെട്ടാൽ ഈ വഴിയിലൂടെ തൊഴിലാളികളിലേക്ക് എത്തുകയാണ് ലക്ഷ്യം. അതേസമയം മഴ പെയ്യാനും തണുപ്പ് കൂടാനുള്ള സാഹചര്യം ഉള്ളതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാകാനുള്ള സാധ്യതയും നിലനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കുഴലിൽ വെള്ളിയാഴ്ച കുടുങ്ങിയ ഡ്രില്ലിങ് യന്ത്രം ഇന്നലെ രാവിലെ പുറത്തെടുക്കാൻ സാധിച്ചതാണ് ദൗത്യത്തിനു പുതുജീവനേകിയത്. പിന്നാലെ കുഴലിലൂടെ നിരങ്ങിനീങ്ങിയ രക്ഷാപ്രവർത്തകർ തുരങ്കത്തിൽ അടിഞ്ഞ അവശിഷ്ടങ്ങൾക്കിടയിലെ ഇരുമ്പും സ്റ്റീൽ പാളികളും ഗ്യാസ് കട്ടർ ഉപയോഗിച്ചു നീക്കം ചെയ്യാൻ തുടങ്ങി. മണിക്കൂറുകൾ അധ്വാനിച്ച് ഏതാനും ഭാഗത്തെ അവശിഷ്ടങ്ങൾ നീക്കിയശേഷം ഇവർ പുറത്തിറങ്ങി. തുടർന്ന്, പുറത്തുള്ള യന്ത്രത്തിന്റെ സഹായത്തോടെ അതിശക്തമായി കുഴൽ അകത്തേക്കു തള്ളി. വീണ്ടും രക്ഷാപ്രവർത്തകർ നുഴഞ്ഞുകയറി അവശിഷ്ടങ്ങൾ നീക്കി. ഈ രീതിയിൽ ഇഞ്ചിഞ്ചായാണ് കുഴൽ മുന്നോട്ടു നീക്കിയത്.