ഹമാസിനെതിരായ പോരാട്ടത്തിൽ ഇസ്റാഈലിന്റെ ചില നടപടികൾ അവർക്കു തന്നെ തിരിച്ചടിയായേക്കാം; ബറാക് ഒബാമ

0
2215

വാഷിങ്ടൻ: സംഘർഷത്തിൽ ഒറ്റപ്പെട്ടു പോയ ഗാസയിലെ ജനങ്ങൾക്ക് ശുദ്ധജലവും ഭക്ഷണവും നിഷേധിക്കുന്നതു പോലുള്ള നടപടികൾക്കെതിരെ ഒബാമയുടെ മുന്നറിയിപ്പ്.
ഹമാസിനെതിരായ പോരാട്ടത്തിൽ ഇസ്രയേലിന്റെ ചില നടപടികൾ അവർക്കു തന്നെ തിരിച്ചടിയായേക്കാമെന്ന മുന്നറിയിപ്പുമായി യുഎസ് മുൻ പ്രസിഡന്റ് ബറാക് ഒബാമ.

ഇസ്രയേലിനോടുള്ള പലസ്തീനിലെ ജനങ്ങളുടെ വിരോധം വരും തലമുറകളിലും ശക്തമായിത്തന്നെ തുടരുന്നതിന് ഇത്തരം നടപടികൾ ഇടയാക്കുമെന്ന് ഒബാമ ചൂണ്ടിക്കാട്ടി. മാത്രമല്ല, ഇസ്രയേലിന് ലോകരാജ്യങ്ങളിൽ നിന്നു ലഭിക്കുന്ന പിന്തുണ ഇടിയാനും ഇതു കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.

സജീവമായി നിൽക്കുന്ന വിദേശനയ വിഷയങ്ങളിൽ അപൂർവമായി മാത്രം പ്രതികരിക്കാറുള്ള ഒബാമ, യുദ്ധമുഖത്ത് നഷ്ടമാകുന്ന മനുഷ്യജീവനുകൾ അവഗണിക്കുന്ന ഇസ്രയേലിന്റെ ഏതു യുദ്ധതന്ത്രവും ആത്യന്തികമായി അവർക്കുതന്നെ വിനയാകുമെന്ന് ചൂണ്ടിക്കാട്ടി.

‘യുദ്ധമുഖത്ത് തീർത്തും ഒറ്റപ്പെട്ടു കിടക്കുന്ന ഒരു ജനതയ്ക്ക് (ഗാസയിൽ) ഭക്ഷണം, വെള്ളം, വൈദ്യുതി എന്നിവ നിഷേധിക്കുന്ന ഇസ്രയേൽ ഭരണകൂടത്തിന്റെ തീരുമാനം അവർ അനുഭവിക്കുന്ന പ്രതിസന്ധിയെ കൂടുതൽ വഷളാക്കും. മാത്രമല്ല, പലസ്തീന്റെ വരും തലമുറകൾക്കും ഇസ്രയേലിനോടുള്ള വിരോധം വർധിക്കാനും ഇസ്രയേലിനുള്ള രാജ്യാന്തര സമൂഹത്തിന്റെ പിന്തുണ കുറയാനും ഇസ്രയേലിന്റെ ശത്രുക്കൾ കൂടുതൽ ശക്തിപ്പെടാനും ഈ മേഖലയിൽ സമാധാനവും സ്ഥിരതയും തിരികെ കൊണ്ടുവരാനുള്ള ദീർഘകാല ശ്രമങ്ങൾ വഴിതെറ്റാനും ഈ നടപടികൾ ഇടയാക്കും’ – ഒബാമ ചൂണ്ടിക്കാട്ടി.