ജിദ്ദ: ഇസ്‌ലാമിക രാജ്യങ്ങള്‍ ഇസ്രാഈലുമായുള്ള ബന്ധം വിച്ഛേദിക്കേണ്ട സമയമായെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി. ജിദ്ദയില്‍ നടന്ന ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസി യോഗത്തിലായിരുന്നു ഇറാന്റെ പ്രതികരണം. ഇസ്രാഈലിനെ എല്ലാത്തരത്തിലും ഉപരോധിക്കണമെന്നും ഒഐസി അംഗരാജ്യങ്ങള്‍ ഇസ്രാഈല്‍ അംബാസിഡര്‍മാരെ പുറത്താക്കണമെന്നും ഇറാന്‍ വിദേശകാര്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അമേരിക്കയുടെയും പാശ്ചാത്യരുടെയും പിന്തുണയോടെ സയണിസ്റ്റ് അസ്തിത്വം യുദ്ധക്കുറ്റങ്ങളും വംശീയ ഉന്മൂലനവും വംശഹത്യയും ചെയ്യുകയാണെന്നും ഗാസയില്‍ നടന്ന കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്തം അമേരിക്കക്കാണെന്നും കുറ്റപ്പെടുത്തിയ ഇറാന്‍, ഇസ്രാഈലിന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഇസ്‌ലാമിക രാജ്യങ്ങളില്‍ നിന്ന് ഒരു പ്രതിനിധി സംഘത്തെ ഗാസയിലേക്ക് അയക്കണമെന്നും ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര നിയമം പാലിച്ച് പരിഹാരത്തിലെത്താനല്ല ഇസ്രാഈല്‍ ശ്രമിച്ചതെന്നും ഇസ്രാഈലിന് എന്തും ചെയ്യാനുള്ള അവസരം ലോകരാഷ്ട്രങ്ങള്‍ സൃഷ്ടിച്ചു കൊടുത്തുവെന്നും ഫലസ്തീന്‍ വിദേശകാര്യ മന്ത്രി മഹ്മൂദ് അബ്ബാസ് യോഗത്തില്‍ പറഞ്ഞു.പുതിയ സ്ഥലങ്ങള്‍ ഇന്നലെയും ഇസ്രാഈല്‍ കയ്യേറിയെന്നും പ്രതിരോധമെന്ന പേരില്‍ ഇസ്രായേല്‍ ചെയ്തു കൂട്ടുന്നത് തടയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഫലസ്തീനും ഇസ്രാഈലുമായി രണ്ട് രാഷ്ട്രങ്ങള്‍ സൃഷ്ടിക്കുകയാണ് പരിഹാരമെന്നും നിബന്ധനകളില്ലാത്തെ വെടിനിര്‍ത്തലിലേക്ക് ഇരുകൂട്ടരും നീങ്ങണമെന്നും ഇസ്രാഈല്‍ ചെയ്തുകൂട്ടുന്നത് അക്രമം മാത്രമാണെന്നും തുര്‍ക്കി വിദേശകാര്യ മന്ത്രി യോഗത്തില്‍ പറഞ്ഞു.




