വിമാനത്തിലെ ദുരനുഭവം പങ്കുവച്ച് പഞ്ചാബ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അമരീന്ദർ സിംഗ് രാജ. ഇൻഡിഗോ വിമാനം പറന്നുയർന്നതു മുതൽ എസി പ്രവർത്തനരഹിതമായിരുന്നു. വിയർപ്പ് തുടയ്ക്കുന്നതിനായി എയർ ഹോസ്റ്റസ് ടിഷ്യു പേപ്പർ വിതരണം ചെയ്യുന്നുണ്ടായിരുന്നുവെന്നും അമരീന്ദർ സിംഗ് രാജ എക്സ പ്ലാറ്റ്ഫോമിൽ കുറിച്ചു. ചണ്ഡീഗഡിൽ നിന്ന് ജയ്പൂരിലേക്കുള്ള 6E7261 ഇൻഡിഗോ വിമാനത്തിലാണ് സംഭവം.
‘കനത്ത ചൂടിൽ 15 മിനിറ്റോളം ഞങ്ങളെ വരിയിൽ കാത്തിനിർത്തിയതിനു ശേഷമാണ് വിമാനത്തിൽ കയറ്റിയത്. അകത്തു കയറിയപ്പോഴോ എസിയില്ലതാനും. വിമാനം പറന്നുയർന്നതു മുതൽ എസി പ്രവർത്തനരഹിതമായിരുന്നു. അതിനാൽ തന്നെ യാത്രക്കാർ നല്ലരീതിയിൽ അനുഭവിക്കേണ്ടി വന്നു. വിമാനത്തിൽ യാത്ര ചെയ്ത ആരും തന്നെ ഇതു ചോദ്യം ചെയ്തില്ല’ – അമരീന്ദർ സിംഗ് പറയുന്നു.
‘സ്ത്രീകളും കുട്ടികളുമുൾപ്പെടെ വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാവരും തന്നെ അസ്വസ്ഥരായിരുന്നു. വിയർപ്പ് തുടയ്ക്കുന്നതിനായി എയർ ഹോസ്റ്റസ് ടിഷ്യൂ പേപ്പർ വിതരണം ചെയ്യുന്നുണ്ടായിരുന്നു. വിമാനം പുറപ്പെട്ട് ജയ്പുർ എത്തുന്നതുവരെ എസി പ്രവർത്തിക്കാത്തതിനാൽ യാത്രക്കാർ ചൂടു സഹിച്ച് ഇരിക്കേണ്ടി വന്നു’ – ടിഷ്യൂ പേപ്പറും മറ്റും ഉപയോഗിച്ച് ആളുകൾ വീശുന്നതിന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് അമരീന്ദർ സിംഗ് കുറിച്ചു.
വിമാനക്കമ്പനിക്കെതിരെ കർശന നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ), എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) എന്നിവരെ അദ്ദേഹം ടാഗ് ചെയ്തിട്ടുണ്ട്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ ഇൻഡിഗോ വിമാനങ്ങളിൽ നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്. സാങ്കേതിക തകരാർ മൂലം രണ്ട് വിമാനങ്ങൾക്ക് കഴിഞ്ഞ ദിവസം അടിയന്തരമായി ഇറക്കേണ്ടി വന്നിരുന്നു.




