കൊച്ചി: മറുനാടനെ പൂട്ടാനൊരുങ്ങി പൃഥ്വിരാജും. കള്ളപ്പണ കേസിൽ താന്‍ ഇ.ഡിക്ക് 25 കോടി രൂപ പിഴയടച്ചെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് നടൻ പൃഥ്വിരാജ്. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സ്വീകരിച്ച നടപടികൾക്ക് പിഴയായി 25 കോടി അടച്ചുവെന്നും “പ്രൊപഗാൻഡ” സിനിമകൾ നിർമിക്കുന്നുവെന്നും ആരോപിച്ച് തനിക്കെതിരെ അപകീർത്തിപരവും വ്യാജവുമായ വാർത്ത മറുനാടൻ മലയാളി എന്ന പേരിലുള്ള യൂ ട്യൂബ് ചാനൽ പ്രസിദ്ധീകരിച്ചത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
ഈ ആരോപണം തീർത്തും അസത്യവും അടിസ്ഥാനരഹിതവും അത്യന്തം അധിക്ഷേപകരവുമാണ്. ആ ചാനലിനെതിരെ ശക്തമായ നിയമ നടപടിയെടുക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു. നേരത്തെ യുസുഫ് അലിക്കെതിരെയും ചാനൽ വ്യാജ വാർത്ത ഇറക്കിയിരുന്നു
പൃഥ്വിരാജിന്‍റെ കുറിപ്പ് ചുവടെ….
വർത്തമാനകാലത്ത് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു മാധ്യമ ധാർമികത എന്നതിനാൽ സാധാരണഗതിയിൽ ഇത്തരം വ്യാജആരോപണങ്ങളേയും വാർത്തകളേയും ഞാൻ അത് അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാറാണുള്ളത്. എന്നാൽ തീർത്തും വസ്തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ ഒരു “കള്ളം”, വാർത്ത എന്ന പേരിൽ പടച്ചുവിടുന്നത് എല്ലാ മാധ്യമധർമത്തിന്റേയും പരിധികൾ ലംഘിക്കുന്നതാണ്. ഈ വിഷയത്തിൽ നിയമത്തിന്റെ ഏതറ്റം വരെ പോകാനും ഞാൻ ഒരുക്കമാണ്. സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കും.




