ഡെലിവറി ജോലിയുടെ മറവിൽ ലഹരികടത്ത്; ഏഴ് ഏഷ്യക്കാർ പിടിയിൽ

ഷാർജ: ഡെലിവറി ജോലിയുടെ മറവിൽ ലഹരികടത്ത് ഏഴ് ഏഷ്യക്കാർ പിടിയിൽ. പുതിയ മാർഗത്തിൽ, കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന ഡെലിവറി യുവാക്കളെയാണ് ഇതിനായി ഉപയോഗിച്ചതെന്നു ഷാർജ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. അന്വേഷണം ആരംഭിച്ച് കേവലം 12 മണിക്കൂറിനുള്ളിൽ സംഘത്തെ പിടികൂടി.

ഇതുമായി ബന്ധപ്പെട്ട വിഡിയോയും അധികൃതർ പുറത്തുവിട്ടു. 7604 ഗ്രാം ക്രിസ്റ്റൽ ലഹരി, 494 ഗ്രാം കഞ്ചാവ്, 297 റോൾ എന്നിവയാണ് പിടികൂടിയത്.

ഡെലിവറി ജോലി ചെയ്യുന്നവരുടെ തൊഴിലിന്റെ പ്രത്യേകത മുതലെടുത്ത് ഒരു സംഘം എമിറേറ്റിൽ ലഹരി മരുന്ന് വിൽപ്പന നടത്തുന്നുവെന്ന ഷാർജ പൊലീസിന്റെ ലഹരി വിരുദ്ധ ഏജൻസിയുടെ വിവരത്തെ തുടർന്നാണ് നടപടിയെന്നും ഷാർജ പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ലഹരി വിരുദ്ധ സംഘം രാജ്യത്ത് കൃത്യമായ നിരീക്ഷണമാണ് നടത്തി വരുന്നത്. സമീപ എമിറേറ്റുകളുടെ സഹായത്തോടെ ലഹരി സംഘത്തെ അറസ്റ്റ് ചെയ്യാൻ ഷാർജ പൊലീസ് തീരുമാനിക്കുകയായിരുന്നു. റെക്കോർഡ് സമയത്തിനുള്ളിൽ സംഘത്തെ പിടികൂടുകയും നിയമ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.

ലഹരിക്കെതിരായ പോരാട്ടത്തിൽ എല്ലാ ജനങ്ങളുടെയും പിന്തുണ ഷാർജ പൊലീസ് അഭ്യർഥിച്ചു. സംശയാസ്പദമായ രീതിയിൽ എന്തെങ്കിലും നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ 901 എന്ന നമ്പറിലോ dea@shjpolice.gov.ae ഇ മെയിൽ വിലാസത്തിലോ അറിയിക്കാൻ പൊലീസ് അറിയിച്ചു. സമൂഹത്തിന്റെ സുരക്ഷയെ ബാധിക്കുന്ന രീതിയിലുള്ള ഒരു ശ്രമത്തെയും വെച്ചുപൊറുപ്പിക്കില്ലെന്നും ഷാർജ പൊലീസ് അധികൃതർ വ്യക്തമാക്കി.