ഇതരസമൂഹങ്ങളെ ഇസ് ലാമിക രാജ്യങ്ങളിൽ അടിച്ചമർത്തുന്നുണ്ടെന്ന ആലഞ്ചേരിയുടെ പ്രസ്താവന അറബ് മാധ്യമങ്ങളിൽ ചർച്ചയാകുന്നു

0
2671

ജിദ്ദ: ഇതരസമൂഹങ്ങളെ ഇസ് ലാമിക രാജ്യങ്ങളിൽ അടിച്ചമർത്തുന്നുണ്ടെന്ന സീറോ മലബാർ സഭ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരിയുടെ പ്രസ്താവക്കെതിരെ പ്രതികരണവുമായി അറബ് മാധ്യമങ്ങൾ.

കഴിഞ്ഞ ദിവസമാണ് മോഡിയെയും ബി.ജെ.പിയെയും പുകഴ്ത്തി പറയുന്നതിന്റെ ഭാഗമായി മുസ്ലിം രാജ്യങ്ങളിൽ ഇതരസമൂഹങ്ങളെ അടിച്ചമർത്തുന്നുണ്ടെന്ന് മാർ ആലഞ്ചേരി വ്യക്തമാക്കിയത്. ബി.ജെ.പി സർക്കാർ ഇന്ത്യയിൽ സമ്പൂർണ ആധിപത്യം നേടുന്നതോടെ ന്യൂനപക്ഷങ്ങൾക്ക് രക്ഷയുണ്ടാകില്ലെന്ന ചിന്ത ഏതടിസ്ഥാനത്തിലാണ് ചിലർ പങ്കുവെക്കുന്നതെന്ന് അറിയില്ലെന്നും ക്രൈസ്തവ സമൂഹത്തിന് ഇത്തരം ഭീതിയുടെ ആവശ്യമേയില്ലെന്നും വ്യക്തമാക്കിയ ശേഷം മുസ്‌ലിംകളിൽ ചിലർക്ക് അത്തരത്തിൽ ഭീതിയുണ്ടാകാൻ കാരണം ഇസ്‌ലാമിക രാജ്യങ്ങളിൽ ഇതര സമൂഹങ്ങളെ അടിച്ചമർത്തുന്നത് അവർക്കറിയുന്നത് കൊണ്ടായിരിക്കുമെന്നുമാണ് ആലഞ്ചേരി പറഞ്ഞത്.

ആലഞ്ചേരിയുടെ പ്രസ്താവന ചില അറബ് മാധ്യമങ്ങൾ വാർത്തയാക്കുകയും അറബ് ലോകത്ത് ഇതുമായി ബന്ധപ്പെട്ട ചർച്ചകളും നടക്കുന്നുണ്ട്.
കർദിനാളിന്റെ പ്രസ്താവനക്ക് എതിരെ ഗൾഫിലെ മലയാളി സമൂഹവും പ്രതിഷേധത്തിലാണ്. കേരളത്തിൽ വിവിധ മതക്കാർ ഇന്നുള്ളതിലും ഐക്യത്തിലും പരസ്പര സഹായത്തിലും കഴിയുന്ന ജി.സി.സി രാജ്യങ്ങളിലെ വിദേശ പൗരന്മാരെയും സ്വദേശികളെയും ഒരുപോലെ അപമാനിക്കുകയാണ് കർദ്ദിനാൾ ചെയ്തിരിക്കുന്നതെന്നാണ് പൊതുവികാരം. കർദ്ദിനാൾ ബി.ജെ.പിയുടെ പ്രീതി കിട്ടാൻ മുസ്ലിം രാജ്യങ്ങളെ കുറിച്ചും വാസ്തവവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ്.
ഇന്ത്യയിലെ മുസ്ലിംകൾ ബി.ജെ.പി ഭരണത്തിൽ അസ്വസ്ഥരാവുന്നത് ജീവിക്കാനും മതം അനുഷ്ടിക്കാനുമുള്ള അവകാശങ്ങൾക്ക് ഭീഷണി നേരിടുന്നതിനാലാണ്. കർദ്ദിനാൾ പറയുന്നത് മുസ്ലീം ഭൂരിപക്ഷമുളള രാജ്യങ്ങളിൽ മറ്റെല്ലാ മതക്കാരെയും തുരത്തുക എന്നതാണ് രീതി. അതേ രീതിയിൽ ഹിന്ദുക്കൾ മുസ്ലീംങ്ങളെ തുരത്തുമെന്ന് മുസ്ലിംകൾ പേടിക്കുന്നു എന്നാണ്. തീർത്തും അപലപനീയമായ പ്രസ്താവനയാണിത്. രാജ്യത്തെ വിവിധ മത വിഭാഗങ്ങളെ പരസ്പരം ശത്രുക്കളായി അവതരിപ്പിക്കുന്നു എന്നതാണ് കർദ്ദിനാൾ പറഞ്ഞതിലെ അപരാധം. അത് സംഘ് പരിവാറിന്റെ അജണ്ടയാണ്. എന്നാൽ അതിലേറെ അപകടകരമാണ് ജി.സി.സി രാജ്യങ്ങളിലേക്ക് കൂടി വെറുപ്പ് കയറ്റി അളക്കാനുള്ള കർദ്ദിനാളിന്റെ ശ്രമം. സൗഹൃദത്തിലും സന്തോഷത്തിലും കഴിയുന്ന പ്രവാസികളെ കൂടി വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ചർച്ചകളിലേക്ക് മതമേലധ്യക്ഷന്മാർ വലിച്ചിഴക്കുന്നത് ഖേദകരമാണ്. ഇത്തരം വെറുപ്പിന്റെ പ്രചാരകരെ തുരത്താൻ പ്രവാസി സമൂഹം ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് പ്രവാസി സംഘടനയായ കെ.എം.സി.സി ഭാരവാഹികൾ വ്യക്തമാക്കി.