ദുബൈ: റമസാനിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഒരുക്കങ്ങൾ സജീവം. ‘റമസാൻ ദുബായ്’ എന്ന പേരിൽ വിപുലമായ പരിപാടികളുമായി ഇസ്‌ലാമിക് അഫേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്മെന്റ് (ഔഖാഫ്). രാജ്യത്തിനകത്തും പുറത്തും നിന്നുള്ള പ്രശസ്തരായ 84 ഖുർആൻ പാരായണ വിദഗ്ധർ 8 പള്ളികളിൽ എത്തും. എല്ലാ പള്ളികളിലും മത പ്രഭാഷണം നടക്കും.
വനിതാ പ്രഭാഷകരും എത്തുന്നുണ്ട്. എക്സ്പോ സിറ്റിയിലും ദുബായ് ഹോൾഡിങ്സിലും പ്രത്യേക പ്രഭാഷണ പരിപാടികൾ ഉണ്ട്. അൽബർഷാ ഹൈറ്റ്സിൽ വിദേശ ഭാഷകളിൽ മതപ്രഭാഷണം നടക്കും. നോമ്പിന്റെ ആദ്യ 3 ദിവസങ്ങളിൽ രണ്ടായിരം പേർക്ക് നോമ്പുതുറ നടക്കും. എക്സ്പോ സിറ്റിയിൽ ഏപ്രിൽ 9ന് വിദ്യാഭ്യാസ വിദഗ്ധർ പങ്കെടുക്കുന്ന ഇഫ്താറും ഏപ്രിൽ 2ന് വിവിധ മത നേതാക്കളെ ഒരുമിപ്പിക്കുന്ന നയതന്ത്ര പ്രതിനിധികളും കോൺസൽ ഉദ്യോഗസ്ഥരും പങ്കെടുക്കും.
സ്ത്രീകൾ, കുട്ടികൾ, പ്രായമായവർ, വിവിധ അറബ്, വിദേശ സമൂഹങ്ങൾ, സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങി എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നതെന്നു ഔഖാഫ് ഡയറക്ടർ ജനറൽ ഡോ. ഹമദ് ബിൻ ഷെയ്ഖ് അഹമ്മദ് അൽ ഷബാനി പറഞ്ഞു. 15 വർഷം മുൻപ് ആരംഭിച്ച പരിപാടികൾ റമസാൻ ഇനിഷ്യേറ്റിവ് എന്ന പേരിലാണ് ഇപ്പോൾ നടക്കുന്നത്.
പ്രത്യേക മാധ്യമ സമ്മേളനത്തിൽ സിവിലൈസേഷൻ കമ്യൂണിക്കേഷൻ ഉപദേഷ്ടാവ് അഹമ്മദ് ഖൽഫാൻ അൽ-മൻസൂരി, ഇസ്‌ലാമിക് അഫേഴ്‌സ് സെക്ടർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ജാസിം മുഹമ്മദ് അൽ ഖസ്‌രാജി, ഇൻസ്റ്റിറ്റ്യൂഷനൽ സപ്പോർട്ട് സെക്ടർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ബുട്ടി അബ്ദുല്ല അൽ ജുമൈരി, മുഹമ്മദ് അലി മസ്ജിദ് അഫയേഴ്‌സ് സെക്ടർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ബിൻ സായിദ് അൽ ഫലാസി, ചാരിറ്റബിൾ വർക്ക് സെക്‌ടറിന്റെ ആക്ടിങ് എക്‌സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് മുസാബ ദാഹി എന്നിവർ പങ്കെടുത്തു.




