റിയാദ്: അരാംകോ ഓഹരി ഉടമകൾക്ക് കഴിഞ്ഞ വർഷത്തെ ലാഭവിഹിതമായി 73.15 ശതകോടി റിയാൽ ഉടൻ വിതരണം ചെയ്യും.
ലാഭവിഹിതം നൽകാൻ ലക്ഷ്യമിടുന്ന അരാംകോയുടെ ഡിവിഡൻറ് നയത്തിന് അനുസൃതമായി 2022-ലെ മൂന്നാം പാദത്തെ അപേക്ഷിച്ച് ഇത് നാല് ശതമാനം വർദ്ധനയാണെന്ന് കമ്പനി വ്യക്തമാക്കി. 2021-ലെ മൊത്തം കമ്പനി അറ്റാദായം 412.4 ശതകോടി റിയാലായിരുന്നു. 2022-ൽ ഇത് 46.5 ശതമാനം വർധിച്ച് ഏകദേശം 604.01 ശതകോടി റിയാലായി.
2021-നെ അപേക്ഷിച്ച് ഉയർന്ന ക്രൂഡ് ഓയിൽ വില, വിറ്റഴിച്ച അളവ്, റിഫൈനിങ് ബിസിനസിൽ നിന്നുള്ള ലാഭവിഹിതത്തിലെ വർദ്ധനവ് എന്നിവ 2022-ലെ അറ്റാദായ വർദ്ധനവിന് ഇടവരുത്തിയിട്ടുണ്ട്. 15 ശതകോടി റിയാൽ നിലനിർത്തിയ വരുമാനം മൂലധനമാക്കി, ഓഹരി ഉടമകളുടെ കൈവശമുള്ള ഓരോ 10 ഓഹരിക്കും ഒരു ഓഹരി അധികം നൽകി കമ്പനിയുടെ മൂലധനം 75 ശതകോടി റിയാലിൽ നിന്ന് 90 ശതകോടി റിയാലായി ഉയർത്താൻ കമ്പനി ഡയറക്ടർ ബോർഡ് ശിപാർശ ചെയ്തിട്ടുണ്ട്.
2022 വർഷം സാമ്പത്തിക, പ്രവർത്തന തലങ്ങളിൽ കമ്പനിയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണെന്ന് സൗദി അരാംകോ പ്രസിഡൻറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ എൻജി. അമിൻ അൽ നാസർ പറഞ്ഞു. ആഗോള ക്രൂഡ് ഓയിൽ വില മുൻവർഷത്തെ അപേക്ഷിച്ച് ശക്തിപ്രാപിച്ചതിനാൽ 2022-ൽ സൗദി അരാംകോ റെക്കോർഡ് സാമ്പത്തിക പ്രകടനം കൈവരിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാവിയിലും എണ്ണയും വാതകവും അവശ്യ സ്രോതസ്സുകളായി തന്നെ തുടരും.
അതുമുഖേന ഊർജത്തിനും രാസവസ്തുക്കൾക്കുമുള്ള ഡിമാൻഡ് വർധിക്കും. അതിനാൽ ഊർജ നിക്ഷേപങ്ങൾ വിപുലീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ദീർഘകാല തന്ത്രം കമ്പനി തുടരുമെന്ന് അൽ നാസർ ഊന്നിപ്പറഞ്ഞു.




