അൽബാഹ: സഊദിയിൽ നാലു സ്വദേശികളുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി പൗരൻ സ്വാലിഹ് ബിൻ സഈദ് അൽആമിരിയെ കൊലപ്പെടുത്തിയ സ്വബ്രി ബിൻ അസീസ് അൽഅബ്ദലി, മുഹമ്മദ് ബിൻ മനാഹി അൽസഹ്റാനി, ബന്ദർ ബിൻ യഹ്യ അൽഅബ്ദലി, അലി ബിൻ യഹ്യ അൽഅബ്ദലി എന്നിവർക്ക് അൽബാഹയിലാണ് വധശിക്ഷ നടപ്പാക്കിയത്.
ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെ സ്വാലിഹ് അൽആമിരിയുടെ അടുത്തേക്ക് അതിക്രമിച്ചുകയറുകയായിരുന്നു. ഇതോടെ ജനൽ വഴി താഴേക്ക് ചാടി സ്വാലിഹ് അൽആമിരി രക്ഷപ്പെടാൻ ശ്രമിച്ചു. ശിരസ്സ് നിലത്തിടിച്ചാണ് സ്വാലിഹ് അൽആമിരി വീണത്.
സാരമായി പരിക്കേറ്റ സ്വാലിഹ് അൽആമിരിയെ പ്രതികൾ കാറിന്റെ ഡിക്കിയിൽ അടച്ച് വിജനമായ സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോവുകയും ഇവിടെ വെച്ച് ക്രൂരമായി മർദിക്കുകയും വിവസ്ത്രനാക്കുകയും ചെയ്ത് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സ്വാലിഹ് അൽആമിരി വൈകാതെ മരിക്കുകയും ചെയ്തു.




