ആറു രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധം, കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി

0
4518

ന്യൂഡൽഹി: കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ചൈനയടക്കം 6 വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. ചൈന, ഹോങ്കോംഗ്, സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, തായ്ലന്‍റ് എന്നിവടങ്ങലില്‍ നിന്ന് വരുന്നവര്‍ ആര്‍ടിപിസിആര്‍ പരിശോധനഫലം എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജനുവരി 1 മുതല്‍ ഇത് കര്‍ശനമായി നടപ്പിലാക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. ജനുവരി പകുതിയോടെ രാജ്യത്തെ കൊവിഡ് കേസുകളിൽ വർധനയുണ്ടാകുമെന്നും ജാഗ്രത കൂട്ടണമെന്നുമാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.നിലവിൽ കൊവിഡ് സ്ഥിരീകരിച്ച അന്താരാഷ്ട്ര യാത്രക്കാരിൽ ഭൂരിഭാഗം പേർക്കും നേരിയ ലക്ഷണങ്ങൾ മാത്രമാണുള്ളത്. അതിനാൽ കൊവിഡ് കേസുകൾ കൂടിയാലും ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം കുറവായിരിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

രോഗലക്ഷണങ്ങൾ ഉള്ളവരെയും രോഗം സ്ഥിരീകരിക്കുന്നവരെയും ക്വാറന്റീനിൽ പ്രവേശിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുക് മാണ്ഡവ്യ അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച്ച മുതൽ വിമാനത്താവളങ്ങളിൽ പരിശോധന തുടങ്ങിയിരുന്നു. അന്താരാഷ്ട്ര യാത്രക്കാരിൽ രണ്ട് ശതമാനം പേരിലും ചൈന, ജപ്പാൻ, തായ്ലാൻഡ്, ഹോങ്കോംഗ്, തെക്കൻ കൊറിയ എന്നിവിടങ്ങളിൽ നിന്നുള്ള മുഴുവൻ യാത്രക്കാരിലും ആർടിപിസിആർ പരിശോധന നടത്തുന്നുണ്ട്.

പരിശോധിച്ച 6000 പേരിൽ 39 പേർക്കാണ് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന് അയച്ചിട്ടുണ്ട്. ജനിതക ശ്രേണീകരണത്തിന്റെ ഫലം കൂടി അറിയുന്ന അടുത്ത 40 ദിവസം രാജ്യത്ത് നിർണായകമാണെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വിലയിരുത്തുന്നു. സംസ്ഥാനങ്ങളിലും പരിശോധനയും നിരീക്ഷണവും കൂട്ടാൻ ആരോഗ്യ മന്ത്രാലയം നേരത്തെ നിർദേശം നൽകിയതാണ്.

അതിനിടെ, കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ, വിദേശത്ത് നിന്നെത്തുന്ന യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന നിർബന്ധിത ക്വാറന്‍റീന്‍ നിബന്ധനയും പിൻവലിച്ച് ചൈന. ജനുവരി 8 മുതൽ വിദേശത്ത് നിന്ന് ചൈനയിലെത്തുന്ന യാത്രക്കാർക്ക് നിർബന്ധിത ക്വാറന്‍റീന്‍ ഉണ്ടാകില്ല. എന്നാൽ വിദേശത്ത് നിന്നെത്തുന്നവർ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകേണ്ടി വരും.

ചൈന പ്രഖ്യാപിച്ച സിറോ കൊവിഡ് ടോളറൻസ് നയത്തിന്‍റെ ഭാഗമായി ഏർപ്പെടുത്തിയ അവസാന നിബന്ധനയാണ് ഇതോടെ ഒഴിവാകുന്നത്. നിലവിൽ 5 ദിവസമാണ് വിദേശത്ത് നിന്നെത്തുന്നവർക്ക് ചൈന ഏർപ്പെടുത്തിയിട്ടുള്ള നിർബന്ധിത ക്വാറന്‍റീന്‍. ഇതോടൊപ്പം വീസ അനുവദിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം നീക്കുമെന്നും ചൈന പ്രഖ്യാപിച്ചു.

അതേസമയം, ചൈനയിൽ രോഗവ്യാപനം മാറ്റമില്ലാതെ തുടരുകയാണ്. ആശുപത്രികളെല്ലാം രോഗികളാൽ നിറഞ്ഞിട്ടുണ്ട്. ചൈന ഔദ്യോഗികമായി കണക്കുകളൊന്നും പുറത്തു വിടുന്നില്ലെങ്കിലും 10 ലക്ഷത്തിലേറെ പേർ നിലവിൽ രോഗബാധിതരാണെന്നാണ് ബ്രിട്ടീഷ് ആരോഗ്യ സംഘടനയായ ‘എയർഫിനിറ്റി’ പുറത്തുവിടുന്ന വിവരം. ദിവസം അയ്യായിരത്തിലേറെ കൊവിഡ് മരണം ചൈനയിൽ ഉണ്ടാകുന്നുണ്ടെന്നാണ് ഈ സംഘടന പങ്കുവയ്ക്കുന്ന വിവരം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക