ദോഹ: ലോകകപ്പ് ജേതാക്കൾക്കുള്ള സ്വർണക്കപ്പ്
ഖത്തറിന്റെ മണ്ണിലെത്തി. 200 ദിന കൗണ്ട്ഡൗണിന്റെ ഭാഗമായി മേയ് മാസത്തിൽ ദുബൈയിൽ തുടങ്ങിയ ലോകകപ്പ് ട്രോഫി ടൂറാണ് പങ്കെടുക്കുന്ന 31 രാജ്യങ്ങൾ ഉൾപ്പെടെ 50ൽ ഏറെ നാടുകൾ താണ്ടി ഖത്തറിലെത്തിയത്.
കളിതുടങ്ങും മുമ്പേ കാണികൾക്ക് ട്രോഫി കാണാനും ചിത്രം പകർത്താനും അവസരമുണ്ട്. തിങ്കളാഴ്ച ദോഹ എക്സിബിഷൻ സെന്ററിൽ തിരഞ്ഞെടുക്കപ്പെട്ട വളന്റിയർമാർക്കും ട്രോഫി കാണാനും ചിത്രം പകർത്താനും അവസരമുണ്ട്.
അതിനു പിന്നാലെ, ചൊവ്വാഴ്ച മുതൽ 18 വരെ വൈകീട്ട് നാലു മുതൽ രാത്രി 10 വരെ ആരാധകർക്കും അവസരം നൽകും. ആസ്പയർ പാർക്കിലാണ് വിവിധ പരിപാടികളോടെ ട്രോഫി പ്രദർശനം സംഘടിപ്പിക്കുന്നത്.ലോകകപ്പിനായി വിവിധ രാജ്യങ്ങളിൽനിന്ന് കാണികൾ എത്തിത്തുടങ്ങിയതിനു പിന്നാലെ ട്രോഫി കൂടി ലാൻഡ് ചെയ്തതോടെ ആവേശവും കൊടുമുടിയേറി.




