ദുബായ്: രണ്ടര ലക്ഷം രൂപ (12,000 ദിർഹം) യ്ക്ക് കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചതിനു ദദുബൈയിൽ വിവിധ രാജ്യക്കാരായ മൂന്ന് ഏഷ്യൻ സ്ത്രീകൾക്ക് തടവു ശിക്ഷ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ദുബായ് ക്രിമിനൽ കോടതിയാണു ശിക്ഷ വിധിച്ചത്. 2021 ഫെബ്രുവരിയിലാണു കേസിനാസ്പദമായ സംഭവം. സമൂഹ മാധ്യമ ഉപയോക്താക്കൾ നൽകിയ സൂചനയെത്തുടർന്നു പൊലീസ് രഹസ്യമായി നടത്തിയ അന്വേഷണത്തിൽ രണ്ടു മാസത്തിൽ താഴെ മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കുന്നു എന്നറിയിച്ചു കുട്ടിയുടെ മാതാവ് സമൂഹമാധ്യമത്തിൽ പരസ്യം നൽകിയിരുന്നതായി കണ്ടെത്തി.
ഇതേ തുടർന്ന് ആവശ്യക്കാരിയായി ചമഞ്ഞ് ഒരു വനിതാ പൊലീസ് മാതാവിനെ സമീപിച്ചു. വിലയുറപ്പിച്ചു കുഞ്ഞിനെ രഹസ്യമായി പൊലീസുകാരിക്കു വിൽക്കാൻ മാതാവ് സമ്മതിക്കുകയും ചെയ്തു. ജുമൈറ ഏരിയയിൽ കുഞ്ഞിനെ കൈമാറാനായിരുന്നു ധാരണയായത്.
രണ്ടാം പ്രതിയാണു കുട്ടിയെ കൊണ്ടുവരാൻ മാതാവിനു കൂട്ടുനിന്നത്. മൂന്നാം പ്രതി ജുമൈറ ഏരിയയിൽ കുഞ്ഞിനെ സ്വീകരിക്കാൻ കാത്തുനിന്നു. അവിടെ മറഞ്ഞിരുന്ന പൊലീസ് മൂന്നു പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
ചോദ്യം ചെയ്യലിൽ കുഞ്ഞ് അവിഹിത ബന്ധത്തിൽ പിറന്നതാണെന്നും പണത്തിന്റെ ആവശ്യത്തിനാണു വിൽക്കാൻ ശ്രമിച്ചതെന്നും കുട്ടിയുടെ മാതാവ് സമ്മതിച്ചു. മൂന്നു പ്രതികൾക്കും മൂന്നു വർഷം വീതം തടവ് ശിക്ഷയും തുടർന്നു നാടുകടത്താനും കോടതി വിധിച്ചു. കുഞ്ഞിനെ പ്രത്യേക ശിശു പരിചരണ കേന്ദ്രത്തിൽ പാർപ്പിക്കും.




