അബുദാബി: യു എ ഇ തലസ്ഥാനമായ അബുദാബിയിൽ ഹൂതികൾ നടത്തിയ ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ അടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു. ഹൂതികൾ നടത്തിയ ആക്രമണത്തിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ചാണ് അപകടം നടന്നത്. രണ്ടു ഇന്ത്യക്കാരും ഒരു പാക്കിസ്ഥാനിയുമാണ് കൊല്ലപ്പെട്ടത്. ആറു പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.
ADNOC സംഭരണ ടാങ്കുകൾക്ക് സമീപമുള്ള ICAD 3-ലെ തീ നിയന്ത്രണവിധേയമായതായി പോലീസ് അറിയിച്ചു. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ നിർമാണ മേഖലയിൽ തിങ്കളാഴ്ച രാവിലെ ചെറിയ തീപിടിത്തമുണ്ടായിരുന്നു. രണ്ട് തീപിടിത്തങ്ങൾക്കും കാരണം ഡ്രോണുകളാണെന്നാണ് പ്രാഥമിക വിവരം. തീ പടരുന്നതിന് തൊട്ടുമുമ്പ് ചില വസ്തുക്കൾ രണ്ട് പ്രദേശങ്ങളിലും വീണതായി അബുദാബി പോലീസ് പറഞ്ഞു.
തീപിടിത്തത്തിന്റെ കാരണവും അതിലേക്ക് നയിച്ച സാഹചര്യവും കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂത്തികൾ യുണൈറ്റഡ് അറബ് എമിറേറ്റുകൾക്ക് നേരെ ആക്രമണം നടത്തിയതായി തിങ്കളാഴ്ച റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച രാവിലെ അബുദാബിയിൽ മൂന്ന് എണ്ണ ടാങ്കറുകൾ ഉൾപ്പെട്ട സ്ഫോടനവും എമിറേറ്റിന്റെ പുതിയ എയർപോർട്ട് എക്സ്റ്റൻഷന്റെ നിർമ്മാണ സൈറ്റിലുണ്ടായ തീപിടുത്തവും ഡ്രോണുകൾ മൂലമാണെന്ന് അബുദാബി പോലീസ് ഔദ്യോഗിക വാർത്താ ഏജൻസിയായ വാം നടത്തിയ പ്രസ്താവനയിൽ പറഞ്ഞു.
ഹൂതി മലിഷ്യ വക്താവ് യഹ്‌യ സാരിയുമായി ലിങ്ക് ചെയ്‌ത ട്വിറ്റർ അക്കൗണ്ടിൽ നിന്നുള്ള ഒരു പോസ്റ്റ് അനുസരിച്ച്, “വരാനിരിക്കുന്ന മണിക്കൂറുകളിൽ യുഎഇയിൽ സൈനിക പ്രവർത്തനം” പ്രഖ്യാപിക്കാൻ ഹൂതികൾ പദ്ധതിയിടുന്നുവെന്ന് വ്യക്തമാക്കിയതായി അൽ അറബിയ ചാനൽ റിപ്പോർട്ട് ചെയ്തു. രണ്ട് തീ നിയന്ത്രണവിധേയമായെന്നും വിമാന ഗതാഗതത്തെ ബാധിച്ചിട്ടില്ലെന്നും അൽ അറേബ്യ റിപ്പോർട്ട് ചെയ്യുന്നു.
വീഡിയോ 👇




